
കാസഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ദേവനന്ദയുടെ മാതാവ് ഇ.വി. പ്രസന്നയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. 16 കാരി ദേവനന്ദ മരിച്ചത് ഭക്ഷ്യ വിഷബാധയേറ്റാണ്. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയും പല ഹോട്ടലുകൾക്കുമെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരുക്കേറ്റ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അഗ്നിശമന രക്ഷാകേന്ദ്രത്തിലെ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായ പി. സമീര്‍, പി. റിയാസ് എന്നിവരുടെ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുവാനും തീരുമാനമായിട്ടുണ്ട്.
സമീറിന് 2 ലക്ഷവും റിയാസിന് എഴുപതിനായിരം രൂപയും അനുവദിക്കും. തുടര്‍ ചികിത്സയ്ക്ക് തുക ചെലവാകുന്ന മുറയ്ക്ക് അതും നൽകണമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി.