
2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടക്കുക.ചടങ്ങിന്റെ അദ്ധ്യക്ഷത വഹിക്കുന്നത് സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്നാണ്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി കുമാരന് സമ്മാനിക്കും.
മികച്ച നടനുള്ള അവാർഡിന് അർഹരായ ബിജു മേനോൻ, ജോജു ജോർജ്, നടി-രേവതി, സംവിധായകൻ-ദിലീഷ് പോത്തൻ, മികച്ച ചിത്രത്തിന്റെ സംവിധായകൻ- കൃഷാന്ദ് ആർ.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകൻ-വിനീത് ശ്രീനിവാസൻ, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരൻ, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഗായിക സിതാര കൃഷ്ണകുമാർ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട 50 പേർ മുഖ്യമന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങും.
വിവിധ സംഗീതധാരകൾ കോർത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീതപരിപാടി പുരസ്കാര സമർപ്പണച്ചടങ്ങിനുശേഷം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ സംഗീതപരിപാടിയുടെ ഭാഗമാകും. സിതാര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ, രാജലക്ഷ്മി, ബിജിബാൽ, സൂരജ് സന്തോഷ് തുടങ്ങിയവരും സംഗീതപരിപാടിയുടെ ഭാഗമാകും.