കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറന്റ് കപ്പില്‍ കളിക്കും. ഗ്രൂപ്പ് ഡിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ് സി, സുദേവ ഡെല്‍ഹി, ആര്‍മി ഗ്രീന്‍ എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്സിനൊപ്പം മത്സരിക്കുക. 131-ാമത് ഡ്യൂറന്റ് കപ്പ് ഇത്തവണ പശ്ചിമ ബംഗാളിന് പുറമെ അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായാണ് നടക്കുന്നത്. കൊല്‍ക്കത്ത, ഗുവാഹത്തി, ഇംഫാല്‍ എന്നീ നഗരങ്ങളിലാണ് മത്സരം നടക്കുക.
ആദ്യമായാണ് ഡ്യൂറന്റ് കപ്പ് അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. മത്സരിക്കുന്ന ടീമുകളുടെ എണ്ണം പതിനാറില്‍ നിന്ന് ഇരുപതായി ഉയര്‍ത്തിയിട്ടുണ്ട്. ഡ്യൂറന്റ് കപ്പിന്റെ മോശം സംഘാടനത്തിനെതിരെയും ഗ്രൗണ്ടുകളുടെ നിലവാരമില്ലായ്മയും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സ് എതിര്‍പ്പ് അറിയിച്ചിരുന്നു. ആഗസ്റ്റ് 16 മുതലാണ് ടൂര്‍ണമെന്റിന് തുടക്കമാവുക. ഉദ്ഘാടന മത്സരവും ഫൈനലും കൊല്‍ക്കത്തയിലാണ്.
അതേ സമയം മധ്യനിരയെ ശക്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ സൈനിങ്ങ് നടത്തിയിരിക്കുകയാണ്. ഉക്രയ്ൻ മധ്യനിര താരം ഇവാൻ കലിയൂഷ്നിയാണ് ബ്ലാസ്റ്റേഴ്സിലേക്ക് ഈ സീണിലെത്തുന്ന മൂന്നാമത്തെ വിദേശ താരം. കലിയൂഷ്നിയുമായി കരാറായ വിവരം ക്ലബ്ബ് അറിയിച്ചു.
എഫ്കെ ഒലക്സാണ്ട്രിയയിൽനിന്ന് വായ്പാടിസ്ഥാനത്തിലാണ് 24 കാരനായ മധ്യനിര താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഉക്രയ്ൻ ക്ലബ്ബ് മെറ്റലിസ്റ്റ് ഖാർകിവിനൊപ്പമാണ് ഇവാൻ യൂത്ത് കരിയർ ആരംഭിച്ചത്. തുടർന്ന് ഉക്രയ്ൻ ഭീമൻമാരായ ഡൈനാമോ കീവിൽ ചേർന്നു. ടീമിനായി യുവേഫ യൂത്ത് ലീഗിൽ കളിച്ചു. മെറ്റലിസ്റ്റ് 1925 ഖർകിവിയിലാണ് സീനിയർ കരിയർ ആരംഭിച്ച് ആദ്യ സീസണിൽ 27 മത്സരങ്ങളിൽ കളിച്ചു. അടുത്ത സീസണിൽ ഉക്രയ്നിലെ തന്നെ റൂഖ് ലിവിനൊപ്പം ലോണിൽ കളിച്ചു. 32 കളിയിൽ രണ്ട് ഗോളുകളും നേടി
ഉക്രയ്ൻ ആദ്യ ഡിവിഷനിലെ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഈ മിഡ്ഫീൽഡ് ജനറൽ 2021 ൽ എഫ്കെ ഒലെക്സാണ്ട്രിയയിക്കായി കളിച്ചു. 23 മത്സരങ്ങളിൽ രണ്ട് ഗോളും നാല് അസിസ്റ്റും താരത്തിന്റെ ബൂട്ടിൽ നിന്നുണ്ടായി. ഉക്രയ്ൻ ലീഗ് റദ്ദാക്കിയതിനാൽ കലിയൂഷ്നി ഐസ്ലൻഡ് ടോപ് ഡിവിഷനിൽ കെഫ്ളാവിക് ഐഎഫിലേക്കും ലോണിൽ പോയി.
“ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്. എന്റെ പുതിയ വെല്ലുവിളിക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രശസ്തമായ മഞ്ഞപ്പടയെ കാണാനും അവർക്കും ക്ലബ്ബിനും വേണ്ടി എന്റെ എല്ലാം നൽകാനും എനിക്ക് അതിയായ ആവേശമുണ്ട്‐ ഇവാൻ കലിയൂഷ്നി പറഞ്ഞു.കഴിഞ്ഞ ആഴ്ച മുന്നേറ്റ താരം അപ്പോസ്തൊലോസ് ജിയാനുവിനെയും, പ്രതിരോധ താരം വിക്ടർ മോംഗിലിനെയും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു.