
യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ വൻ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചാണ് അക്രമപരമായത്.
മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കുപ്പിയേറുമുണ്ടായി. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ലാത്തിയും വീശി.
കല്ലെറിഞ്ഞവരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു. സെക്രട്ടേറിയറ്റിന് അടുത്തുള്ള ഇടറോഡികളിലേക്ക് പ്രവർത്തകര് ഓടി മറയുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തിയിരുന്നു. ഷാഫി പറമ്പിൽ ഇടപെട്ട് സംഘർഷാവസ്തയ്ക്ക് അയവ് വരുത്താൻ നോക്കിയെങ്കിലും നടന്നില്ല.
‘ബോധപൂർവം ടിയർ ഗ്യാസും ഷെല്ലും എറിയുകയായിരുന്നു. പൊലീസുകാരോട് ഇത് നിർത്തണമെന്നും താൻ പ്രവർത്തകരെ നിയന്ത്രിച്ചുകൊള്ളാമെന്ന് പറഞ്ഞിട്ടും വീണ്ടും ടിയർ ഗ്യാസ് എറിയാൻ ആഹ്വാനം കൊടുക്കുകയായിരുന്നു. ഒരു സമരത്തേയും ഉൾക്കൊള്ളാൻ പിണറായി വിജയൻ തയാറല്ലെങ്കിൽ പൊലീസിന്റേയും പിണറായിയുടേയും ഈ തിട്ടൂരത്തെ അംഗീകരിക്കാൻ ഞങ്ങളും തയാറല്ല’- ഷാഫി പറമ്പിൽ പറഞ്ഞു.
ലാത്തിച്ചാര്‍ജിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവര്‍ത്തകക്കും സംഘര്‍ഷത്തിൽ പരിക്കേറ്റു. മറ്റൊരു പ്രവര്‍ത്തകന്റെ കാല് ഒടിഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.