യുക്രൈനിൽ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റ് ആക്രമണം. ആക്രമണത്തിൽ മാളിന് തീപിടിച്ചു. മദ്ധ്യ യുക്രൈനിയൻ നഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് സെന്ററാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്.
ആക്രമണത്തിൽ 10പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരുക്കേറ്റു. മിസൈൽ ആക്രമണം നടക്കുമ്പോൾ ഏകദേശം 1000-ലധികം ആൾക്കാർ ഷോപ്പിംഗ് മാളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകളിൽ ഷോപ്പിംഗ് സെന്ററിൽ നിന്നും തീ ആളിപ്പടുരുന്നതും കറുത്ത പുക ഉയരുന്നതും കാണാം. അഗ്നിശമന സേനാംഗങ്ങളുടെ തീയണയ്ക്കാനുള്ള ശ്രമങ്ങളും പുറത്ത് വന്ന വിഡിയോകളിൽ ദൃശ്യമാകും. എന്നാൽ അപകടപ്പെട്ടവരുടേയോ മരണപ്പെട്ടവരുടേയോ എണ്ണം കൃത്യമായി പറയാൻ സാധ്യമായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം, റഷ്യയുടെ കടന്നാക്രമണം യുകെ അടക്കമുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നൽകാനെ സഹായിക്കൂ എന്നും സെലെൻസ്കി പറഞ്ഞു. യുക്രൈൻ സേന അടിയന്തരഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് ജി-7 ഉച്ചകോടിയെ സെലൻസ്കി അറിയിച്ചു.
സാമ്പത്തിക ശക്തികളുമായുള്ള വിഡിയോ കോൺഫ്രൻസിൽ റഷ്യക്കെതിരെ പോരാടാൻ രാജ്യത്തിന്റെ സൈന്യത്തെ സഹായിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.