തൃശൂർ: അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട്, സാന്നിധ്യമായി എം എല്‍ എ, മേയര്‍, ജില്ലാ കലക്ടര്‍ തുടങ്ങിയവരുടെ നീണ്ട നിര. തൃശൂര്‍ മഹിളാമന്ദിരം സാക്ഷ്യം വഹിച്ച
വിവാഹ ചടങ്ങിന്റെ വിശേഷങ്ങളാണിത്.
രാമവര്‍മപുരം മഹിളാ മന്ദിരത്തിലെ അന്തേവാസിയായ പാര്‍വതിയാണ് ജില്ലയുടെ സ്നേഹലാളനകള്‍ ഏറ്റുവാങ്ങി ഇന്നലെ വിവാഹ ജീവിതമാരംഭിച്ചത്.
ലാലൂര്‍ മനയ്ക്കപ്പറമ്പില്‍ റോയ്സണ്‍ ആണ് പാര്‍വതിയെ ജീവിത സഖിയാക്കിയത്. രാമവര്‍മപുരം മഹിളാ മന്ദിരത്തിന്റെ മുറ്റത്തൊരുങ്ങിയ അലങ്കാര പന്തലിലായിരുന്നു വിവാഹം.
ജില്ലയിലെ ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ 11 നും 12 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.
വിവാഹ മോതിരം കൈമാറി മേയര്‍ എം കെ വര്‍ഗീസും വരണമാല്യം എടുത്ത് നല്കി പി ബാലചന്ദ്രന് എം എല്‍ എയും കോര്പ്പറേഷന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലാലി ജയിംസും നവദമ്പതികളെ അനുഗ്രഹിച്ചു.
അമ്മയുടെ സ്ഥാനത്ത് മഹിളാ മന്ദിരം സൂപ്രണ്ട് പി എസ് ഉഷയെ സാക്ഷിയാക്കി ജില്ലാ കലക്ടര്‍ വധുവിനെ കൈ പിടിച്ച് നല്കി. ബൊക്കെ കൈമാറി ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന് നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നു.
വനിതാ സംരക്ഷണ ഓഫീസര്‍ എസ് ലേഖയും വനിതാശിശു വികസന ജില്ലാ ഓഫീസര്‍ പി മീരയും ചേര്‍ന്ന് കൈമാറിയ സിന്തൂരം റോയ്സണ്‍ പാര്‍വതിയുടെ നെറുകയില്‍ ചാര്‍ത്തി.
ചടങ്ങില്‍ യുവ എഴുത്തുകാരി ദീപ ജയരാജ് എഴുതിയ മാംസ നിബദ്ധമല്ല രാഗം എന്ന നോവല്‍ വധുവരന്മാര്ക്ക് കൈമാറി പ്രകാശനം ചെയ്തു. വ്യാഴാഴ്ച ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ
രജിസ്ട്രേഷന് കഴിഞ്ഞു.
വനിതാ ശിശു വികസന ജില്ലാ ഓഫീസര്‍ പി മീരയുടെയും കോര്പ്പറേഷന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലാലി ജയിംസിന്റെയും നേതൃത്വത്തിലാണ് വിവാഹ ഒരുക്കങ്ങള്‍ നടന്നത്. വനിത, ശിശുവികസന വകുപ്പിന്റെയും തൃശൂര്‍ കോര്‍പറേഷന്റെയും കീഴിലുള്ള രാമവര്‍മപുരം മഹിളാമന്ദിരത്തില്‍ രണ്ട് വര്‍ഷം മുമ്പാണ് പാര്‍വതി അന്തേവാസിയായി എത്തുന്നത്.എല്‍ ആന്‍ഡ് ടി കണ്സ്ട്രഷന് കമ്പനിയിലെ ജീവനക്കാരനാണ് റോയ്സണ്‍.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി ജി മഞ്ജു, മുന്‍ മേയര്‍ അജിത വിജയന്, കോര്പ്പറേഷന് കൗണ്‍സില്‍ അംഗങ്ങള്‍, അങ്കണവാടി പ്രതിനിധികള്‍, ചില്‍ഡ്രന്‍സ് ഹോം അടക്കം വിവിധ സാമൂഹിക ക്ഷേമ ഹോമുകളിലെ അംഗങ്ങളടക്കം നവദമ്പതികള്‍ക്ക് ആശംസകളുമായി വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.