
തൃശ്ശൂർ: പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുട പട്ടേപ്പാടം കുന്നുമ്മൽക്കാട് താമസിക്കുന്ന പൊട്ടത്ത് പറമ്പിൽ മുജീബിന്റെ മകൾ ദിലിഷ (17) ആണ് തൂങ്ങിമരിച്ചത്.
പ്ലസ് ടു പരീക്ഷയിൽ മൂന്ന് വിഷയങ്ങളിൽ ദിലിഷ പരാജയപ്പെട്ടിരുന്നു. ഇതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് ടു റിസൾട്ട് പരിശോധിച്ച് വീട്ടിലെത്തിയ ദിലിഷ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
മാതാവ് ഹസീന ജോലിക്കും സഹോദരൻ ആദിൽ സ്കൂളിലും പോയിരിക്കുകയായിരുന്നു. പിതാവ് മുജീബ് വിദേശത്ത് ആയിരുന്നതിനാൽ വീട്ടിൽ ദിലിഷ ഒറ്റയ്ക്കായിരുന്നു. റിസൾട്ട് വന്നതിന് പിന്നാലെ മാതാവ് വിദ്യാർഥിനയെ ഫലം എന്തായി എന്നറിയുവാൻ വിളിച്ചു നോക്കിയപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് അടുത്ത വീട്ടിൽ ഉള്ളവർക്ക് വിളിക്കുകയും പോയി നോക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവർ വീട്ടിലെത്തി നോക്കിയപ്പോൾ തൂങ്ങി നിൽക്കുന്ന കുട്ടിയെയാണ് കണ്ടത്.
ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദിലിഷയുടെ മൃതദേഹം ഇപ്പോൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.