
ആലപ്പുഴ: ചേർത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം സ്വാഭാവിക മരണമെന്ന നിലയിലാണ് ഹെനയുടെ വിയോഗ വാർത്ത കുടുംബവും നാട്ടുകാരും അറിഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ ഉന്നയിച്ച സംശയങ്ങളാണ് കേസിൽ നിർണായകമായത്.
കഴിഞ്ഞ 26നാണ് ഹെന മരിച്ചത്. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു. ഹെനയുടെ മരണം ശ്വാസം മുട്ടിയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് പൊലീസ് ഭർത്താവ് അപ്പുക്കുട്ടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് അപ്പുക്കുട്ടൻ കുറ്റം സമ്മതിച്ചത്.
ഹെനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അപ്പുക്കുട്ടൻ സമ്മതിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബ പ്രശ്ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ത്രീധനത്തെ ചൊല്ലിയും തർക്കം ഉണ്ടായിരുന്നു. അപ്പുക്കുട്ടനെതിരെ സ്ത്രീധന നിരോധന നിയമം ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.