
തൃശൂർ: കുന്നംകുളത്തെ കടയിൽ മോഷ്ടിക്കാൻ കയറി കടയുടമയ്ക്ക് കുറിപ്പ് എഴുതി വെച്ച് വെെറലായ കളളൻ പൊലീസ് പിടിയിൽ. വയനാട് പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് പിടിയിലായത്.
മോഷ്ടിക്കാൻ കയറിയ കടയിൽ നിന്നും ഒന്നും കിട്ടാത്തതിൽ നിരാശനായാണ് കളളൻ കുറിപ്പെഴുതിവെച്ചത്. ”പൈസയില്ലെങ്കിൽ എന്തിനാടാ ഗ്ലാസ്‌ഡോർ പൂട്ടിയിട്ടത്. വെറുതെ തല്ലിപ്പൊട്ടിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു.” എന്നായിരുന്നു മോഷ്ടാവിന്റെ കുറിപ്പ്.
കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റയിൽ വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടർന്ന് ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയുമായിരുന്നു.
ആശുപത്രിയിലെ ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴായിരുന്നു മോഷ്ടാവ് ഇയാൾ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ കൽപ്പറ്റ പൊലീസിന് കൈമാറി.
കേരളത്തിലെ നിരവധി ജില്ലകളിൽ 53 ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, കൊയിലാണ്ടി, ഫറോഖ്, ഗുരുവായൂർ, കണ്ണൂർ, ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
കഴിഞ്ഞയാഴ്ച കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്ന് കടകളിൽ ഇയാൾ മോഷ്ടിക്കാൻ കയറിയിരുന്നു. രണ്ട് കടകളിൽ നിന്നായി 12000 രൂപയും 500 രൂപയും മോഷ്ടിച്ചിട്ടുണ്ട്. എന്നാൽ അടുത്ത കടയിൽ നിന്നും ഒന്ന് കിട്ടാതെ വന്നപ്പോഴാണ് ഇയാൾ കുറിപ്പ് എഴുതിവെച്ചത്. കടയിലെ എല്ലാ അലമാരയും തപ്പിയിട്ടും ഒന്നും കിട്ടിയില്ലെന്നും കുറിപ്പിൽ ഉണ്ടായിരുന്നു.