
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ(കെഎസ്ആർടിസി) പുതിയ വിഭാഗമാണ് കെഎസ്ആർടിസി സ്വിഫ്റ്റ്. ദീർഘദൂര സർവീസുകൾക്ക് മാത്രമായി ഓടുന്ന ബസുകൾ ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ആരംഭിച്ചത്. ദീര്‍ഘദൂര യാത്രകള്‍ കുറഞ്ഞ ചെലവിലും സുഖകരമായി ഒരുക്കുന്ന കെ സ്വിഫ്റ്റ് സര്‍വീസ് ഇതിനോടകം തന്നെ യാത്രക്കാർക്കിടയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്.
മെയ് 18- മുതൽ തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്കും ചെന്നൈയിലേക്കും കെ-സ്വിഫ്റ്റ് ഡീലക്സ് എയര്‍ ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. ദിവസവും രണ്ടു സര്‍വീസുകളാണ് തിരുവനന്തപുരത്ത് നിന്നും ഊട്ടിയിലേക്ക് ഉള്ളത്.തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമാണ് സർവീസ് നടത്തുന്നത്.
വൈകീട്ട് 6.30 നാണ് തിരുവനന്തപുരത്തു നിന്നുള്ള ആദ്യ ഊട്ടി ബസ് പുറപ്പെടുന്നത്. ഈ ബസ് അര്‍ദ്ധരാത്രി 12 :45ന് തൃശൂരിൽ എത്തും. തുടർന്ന് ഷൊര്‍ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വഴിക്കടവ്, നിലമ്പൂര്‍, നാടുകാണിച്ചുരം, ഗൂഡല്ലൂര്‍ വഴി രാവിലെ അഞ്ചരയ്ക്ക് ഊട്ടിയില്‍ എത്തും. തിരികെ രാത്രി 7 മണിക്ക് ഊട്ടിയില്‍ നിന്നും തിരിക്കുന്ന ബസ്, ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലര്‍ച്ചെ 6.05 തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരാള്‍ക്ക് 691രൂപയാണ് ടിക്കറ്റ് നിരക്ക്.
വളരെ മികച്ച സൗകര്യങ്ങളാണ് ഈ ബസിനുള്ളില്‍ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുള്ളത് എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. ആകെ 42 സീറ്റുകളാണ് ബസില്‍ ഉള്ളത്. പുറകിലേക്ക് ചാഞ്ഞിരിക്കാവുന്ന രീതിയില്‍ ക്രമീകരിച്ച പുഷ്ബാക്ക് സീറ്റുകള്‍ ഏറെ സൗകര്യപ്രദമാണ്. ഓരോ സീറ്റിലും ബോട്ടില്‍ ഹോള്‍ഡര്‍, മാഗസീൻ ഹോൾഡർ, ഫോൺ ചാർജ് ചെയ്യുവാനുള്ള സൗകര്യം, കാല്‍ നീട്ടിവയ്ക്കാനുള്ള വയ്ക്കാനുള്ള പ്രത്യേക സംവിധാനം, ബാഗുകള്‍ക്കായുള്ള റാക്ക് തുടങ്ങി ഒട്ടനേകം സംവിധാനങ്ങൾ ഈ ബസിൽ ഉണ്ട്.
രണ്ടു ബസുകള്‍ക്കും ഉള്ള ടിക്കറ്റുകള്‍ ടിക്കറ്റുകള്‍ http://www.online.keralartc.com എന്ന വെബ് സൈറ്റിലും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ksrtcswift.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.