
വയനാട്, ഇടുക്കി ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ. സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ രാവിലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തും. കഴിഞ്ഞ ദിവസം വയനാട്ടിൽ എൽഡിഎഫും ഹർത്താൽ നടത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. പതിനൊന്നു പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് 6 വരെയാണ് ഹർത്താൽ. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കൽ, ചാലിയാർ പഞ്ചായത്തുകളിലാണ് ഹർത്താൽ. പത്ര വിതരണം, പാൽ വിതരണം, വിവാഹം, മറ്റു അത്യാവശ്യ സർവീസുകളെയും ഒഴിവാക്കും.
അതേസമയം, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ തീരുമാനം. ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.