
ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങളും തടയാണമെന്നും നടപടിയുണ്ടാകണമെന്നും യുഎഇ ആവശ്യപ്പെട്ടു.
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കിയാല്‍ മാത്രം പ്രതിഷേധം അവസാനിക്കില്ല. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുവൈത്തും ഖത്തറും. ആഗോള തലത്തിലുള്ള ലക്ഷകണക്കിന് വരുന്ന ഇസ്ലാം വിശ്വാസികളില്‍ പരാമാര്‍ശം വേദനയുണ്ടാക്കിയ പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി ക്ഷണാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ചൂണ്ടിക്കാട്ടി.
വിദേശകാര്യമന്ത്രി സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലിന് കൈമാറിയ ഔദ്യോഗിക കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. നൂപൂര്‍ ശര്‍മയുടെ പരാമര്‍ശത്തെ അപലപിച്ച് യുഎഇയും രംഗത്തെത്തി. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ധാര്‍മിക, മാനുഷിക മൂല്യങ്ങള്‍ക്കെതിരായ പെരുമാറ്റത്തെ നിരാകരിക്കുന്നുവെന്ന് യുഎഇ പ്രസ്താവിച്ചു. മതചിഹ്നങ്ങള്‍ ബഹുമാനിക്കപ്പെടുകയും ആക്രമിക്കപ്പെടാതിരിക്കുകയും വേണം. വിദ്വേഷ പ്രസംഗവും ആക്രമണങ്ങളും തടയണമെന്നും യുഎഇ വിദേശകാര്യമന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.
കുവൈത്തില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചു. അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉല്പന്നങ്ങള് ഒഴിവാക്കിയത്. കുവൈത്ത് മുസ്ലിം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ക്കു പുറമെ ജോര്‍ദ്ദാന്‍ ഇന്തോനേഷ്യ, മാലിദ്വീപ് അടക്കം കൂടുതല്‍ രാജ്യങ്ങള്‍ പ്രവാചക നിന്ദയിൽ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്ത്യക്കെതിരെ അറബ് രാഷ്ട്രങ്ങളില്‍ പ്രതിഷേധമുയരുമ്പോള്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും കൂടുതല്‍ പ്രതിരോധത്തിലാണ്. പ്രധാനമന്ത്രി കടുത്ത അതൃപ്തിയിലാണ്. മോദിയുടെ 8 വര്‍ഷത്തെ ഭരണത്തില്‍ ഭാരതമാതാവ് അപമാനഭാരത്താല്‍ തലകുനിച്ചെന്ന് മുന്‍ ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി വിമര്‍ശിച്ചു.
നുപുര്‍ ശര്‍മ്മയുടെ വിവാദ പ്രസ്താവനയില്‍ കാണ്‍പൂരില്‍ സംഘര്‍ഷം ശക്തമായപ്പോള്‍ മിണ്ടാതിരുന്ന നേതൃത്വം അറബ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചതിന് ശേഷം മാത്രമാണ് ഇത്തരം പ്രസ്താവനകളെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഉഭയകക്ഷി ബന്ധം തുലാസിലാകും വിധം അറബ് രാഷ്ട്രങ്ങള്‍ ഒന്നിച്ചപ്പോള്‍ വക്താക്കള്‍ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടിയും വന്നു.
അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, രാജ്യത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്പിച്ച നടപടി കടുത്ത ക്ഷീണമായി. ലോക രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാനും മോദിയുടെ ഭരണ നേട്ടങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാനുമായി അടുത്തിടെ പാര്‍ട്ടി തുടങ്ങി വച്ച ബിജെപിയെ അറിയുക എന്ന പ്രചാരണ പരിപാടിക്കും തിരിച്ചടിയായി. ചില വിദേശ രാജ്യ പ്രതിനിധികളുമായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ചര്‍ച്ച നടത്തി വരുമ്പോഴാണ് പാര്‍ട്ടി വക്താക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഇരുട്ടടിയായത്.
വിവാദ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാർ വിഷയത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വിദേശകാര്യ മന്ത്രി നേരിട്ടിടപെടുന്നത്. വ്യക്തികള്‍ നടത്തിയ പ്രസ്താവനയുടെ ബാധ്യത രാജ്യത്തിനില്ലെന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഇന്ത്യക്കെതിരായ പ്രതിഷേധ പ്രമേയം മാലിദ്വീപ് പാര്‍ലമെന്റില്‍ പാസായില്ല.