
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ ആശങ്ക കൂടുന്നു. ഇന്നലെ 2271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരിക്കുന്നത്. 622 പേർക്കാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരത്തും കേസുകൾ കൂടുകയാണ്. കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. മരണ നിരക്കും കൂടി വരുന്നത് ആശങ്കയാവുന്നുണ്ട്.
ദില്ലി, മുംബൈ, ഹരിയാന ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി.
പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീൻ ഉറപ്പാക്കാനും മാസ്കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിന് മുകളിലാണ്. പരിശോധന കൂട്ടി ക്വാറന്റൈൻ ഉറപ്പാക്കാൻ നേരത്തെ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.