
ഗുരുവായൂരിലെ ലേല വിവാദത്തില്‍ ഗുരുതര ആരോപണങ്ങളുമായി ആദ്യ ലേലത്തില്‍ പങ്കെടുത്ത അമല്‍ മുഹമ്മദ് അലി. ലേലം നടപടികളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതില്‍ ദേവസ്വം ബോര്‍ഡിനും ദേവസ്വം കമീഷണര്‍ക്കും പങ്കുണ്ടെന്നും അമല്‍ പറഞ്ഞു.
വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കോടതി ദേവസ്വം കമീഷണറോട് പറഞ്ഞത്. പുനര്‍ലേലം ചെയ്യാന്‍ കോടതി പറഞ്ഞിട്ടില്ലെന്നും അമല്‍ വ്യക്തമാക്കി. ലേലത്തില്‍ ചതിക്കപ്പെട്ടെന്ന് തോന്നുന്നുണ്ട്. ലേലത്തില്‍ അഹിന്ദുക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നോട്ടീസ് നല്കിയിരുന്നെങ്കില് പങ്കെടുക്കില്ലായിരുന്നെന്നും അമല്‍ പറഞ്ഞു.
അമല്‍ മുഹമ്മദിന്റെ വാക്കുകൾ :
”ഇന്ന് ലേലം ചെയ്തത് ഗുരുവായൂരപ്പന്റെ ഥാര്‍ അല്ല, ആ ഥാര്‍ അമലിന്റേതാണ്. അമല്‍ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നിന്ന്, അവര്‍ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ലേലം ചെയ്തെടുത്ത വാഹനമാണ്. ഈ ലേലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഞാന്‍ ആരോപിക്കുന്നു. ഇതില്‍ ദേവസ്വം ബോര്‍ഡിനും കമീഷണര്‍ക്കും പങ്കുണ്ട്. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കോടതി ദേവസ്വം കമീഷണറോട് പറഞ്ഞത്.”
”പുനര്‍ലേലം ചെയ്യാന്‍ കോടതി പറഞ്ഞിട്ടില്ല. ഒരു തവണ ഒരു ലേലം ചെയ്താല്‍ ആ വ്യക്തിക്ക് കൊടുക്കണം. ഉറപ്പിച്ച് കഴിഞ്ഞ ലേലമാണ്. ആ ഥാര്‍, 9454 എന്ന വാഹനം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നിന്ന് ഞാന്‍ വിളിച്ചെടുത്ത വാഹനമാണ്. അത് നൂറു ശതമാനവും എന്റെ വാഹനമാണ്. അന്ന് അവിടെ ലേലം വിളിക്കാന്‍ ആളില്ലെന്നത് എന്റെ കുറ്റമായി കണക്കാക്കാന്‍ പാടില്ല. ഇത്രയും കോലാഹാലം നടന്ന ലേലം വിളിച്ചെടുക്കാന്‍ പരമാവധി 15 പേരാണ് ഇന്നും ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് വ്യക്തമാണ് നമുക്ക് തരാന്‍, മറ്റുള്ള എന്തെങ്കിലും അസൗകര്യങ്ങള്‍ അവര്‍ കണ്ടിട്ടുണ്ടാകുമെന്ന്. ”