
അതിരപ്പിള്ളി: കാട്ടാനയിറങ്ങി അപകടങ്ങൾ പതിവായ തുമ്പൂർമുഴി മേഖലയിൽ റോഡിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം പ്രവർത്തനം തുടങ്ങി. റോഡിന്റെ രണ്ട് ഭാഗങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വനത്തിലുള്ളിൽ രണ്ടിടത്ത് വച്ചിരിക്കുന്ന ക്യാമറകളുടെ ഏകദേശം 100 മീറ്റർ പരിധിയിൽ രാത്രിയോ പകലോ ആനകൾ എത്തിയാൽ ആനകളുടെ ചിത്രം ക്യാമറ സെൻസറുകൾ വഴി സർവ്വറിൽ എത്തും.
സെർവറിൽ നിന്ന് മൊബൈൽ നമ്പറുകളിലേക്ക് അറിയിക്കുന്നതോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എലിഫന്റ് ഡിറ്റക്ഷൻ സംവിധാനം വഴി റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ബോർഡ് കളിലൂടെ യാത്രക്കാർക്ക് മുന്നറിയിപ്പ് ലഭിക്കും.
ആനകൾ റോഡിന്റെ അരികത്ത് എത്തിയാൽ ബോർഡിൽ മലയാളത്തിലും ഇംഗ്ലീഷിലും അപകടം മുന്നറിയിപ്പും ചുവന്ന ലൈറ്റുകൾ തെളിയും. ഇതോടൊപ്പം എസ്എംഎസ് അലർട്ടും ഉണ്ടാകും. ആനകൾ ഇല്ലെങ്കിൽ ബോർഡിലും മുന്നറിയിപ്പുകൾ ഒന്നും ഉണ്ടാകില്ല.അതിനാൽ ബോർഡിൽ കാണുന്ന നിർദ്ദേശം അനുസരിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പുവരുത്തി യാത്ര ചെയ്യാൻ സാധിക്കും.
ഈ മുന്നറിയിപ്പു രീതി വിജയിച്ചാൽ ആനകളുടെ ഭീഷണി കൂടുതലായുള്ള വനാതിർത്തിയിലെ റോഡുകളിൽ ഇത്തരം മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിനു പദ്ധതിയുണ്ടെന്ന് വനപാലകർ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പകലും രാത്രിയും പ്രവർത്തിക്കുന്നത് തെർമൽ ഡിറ്റക്ഷൻ കാമറ വഴിയാണ് ഇതിന്റെ പ്രവർത്തനം.
ക്യാമറയുടെ 100 മീറ്റർ അകലെ ആനകൾ എത്തിയാൽ ക്യാമറ ചിത്രങ്ങൾ സ്വയം നിർമ്മിത ബുദ്ധി ആനയുടെ വലിപ്പവും രീതികളും തിരിച്ചറിഞ്ഞ് ആനയാണ് എന്ന് ഉറപ്പുവരുത്തും. തുടർന്ന് വനപാലകരുടെ മൊബൈൽ ഫോണുകളിലേക്കും എൽഇഡി ബോർഡുകളിലേക്കും സന്ദേശമെത്തിക്കും.
ആന അപകട സാധ്യതാ മേഖലകളിൽനിന്നും മാറുമ്പോൾ തന്നെ മുന്നറിയിപ്പ് നിലയ്ക്കും. ക്യാമറകൾക്കും സെർവറിനും എൽഇഡി ബോർഡുകൾക്കും അനുബന്ധ ഉപകരണങ്ങളും ആയി ആകെ രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള ഇൻവെൻഡോയ് ടെക്നോളജി എന്ന സ്വകാര്യ കമ്പനിയാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.