തൃശൂർ : തൃശൂർ പുത്തൂർ ആശാരിക്കോട് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയാൾ മരിച്ചു. ആശാരിക്കോട് സ്വദേശി ജോബി(47)ആണ് മരിച്ചത്.
രണ്ട് ദിവസം മുൻപാണ് ജോബിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിന്നീട് വെസ്റ്റ് നൈൽ പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കുൻന്നുണ്ട്.
തൃശൂരിൽ വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് കനത്ത ജാഗ്ര പുറപ്പെടുവിച്ചിരിക്കുകയാണ്. കാലാവസ്ഥയിൽ വന്ന മാറ്റം പല പകർച്ച വ്യാധികൾക്ക് വഴി വെച്ചിരിക്കുകയാണ്. അതിനാൽ ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ ജനങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.
കൊതുകിലൂടെ പകരുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. 20%ത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം.
2011 ൽ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. 2019 മാർച്ച് മാസത്തിൽ വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ചു.