തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും.
ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടത്താനിരുന്ന വെടിക്കെട്ടാണ് കനത്ത മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്.
മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം. ഘടക പൂരങ്ങളുടെ വരവ് തുടരും. പകല്‍പ്പൂരവും മാറ്റമില്ലാതെ തന്നെ നടക്കും.
ഇന്നലെ കുടമാറ്റ സമയം മുതൽ തൃശ്ശൂരിൽ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
രണ്ട് വർഷത്തിന് ശേഷം തൃശൂരിലെത്തിയ ജനസഹസ്രങ്ങൾ പൂരം മതിമറന്നാഘോഷിച്ചിരുന്നു. മുൻ വർഷത്തേക്കാൾ പ്രൗഢഗംഭീരമായാണ് പൂരച്ചടങ്ങുകൾ ഓരോന്നും അരങ്ങേറിയത്. എന്നാൽ പൂരാസ്വാദകർ ഓരോരുത്തരും കാത്തിരുന്ന വെടിക്കെട്ട് മഴയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മുൻ വർഷത്തിലും ഇത്തരത്തിൽ മഴയെ തുടർന്ന് വെടിക്കെട്ട് മാറ്റിവെച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളിൽ പിന്നീട് നടത്തുകയാണ് ഉണ്ടായത്.