
സംസ്ഥാനങ്ങളോട് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ച് (എസ്ബിഐ) യുടെ അഭ്യർത്ഥന. കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുമ്പോൾ അതിന് ആനുപാതികമായി സംസ്ഥാനങ്ങൾക്ക് വരുമാനം ഉണ്ടാകും. ഇതിൽ നികുതി കുറയ്ക്കുമ്പോൾ വരുമാന നഷ്ടവുമുണ്ടാകും. ഇന്ധന വില വർദ്ധനവ് കാരണം സംസ്ഥാനങ്ങൾക്ക് നികുതി വരുമാനമായി 49,229 കോടി രൂപ ലഭിച്ചതായി എസ്ബിഐ വ്യക്തമാക്കുന്നു.
ഈയിടെ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചപ്പോൾ 15,021 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എസ്ബിഐയുടെ പറയുന്ന പ്രകാരം 34,208 കോടി രൂപ സംസ്ഥാനങ്ങൾക്ക് അധിക വരുമാനമായി ഇപ്പോഴും ലഭിക്കുന്നുണ്ട്. മഹാരാഷ്ട്രയായിരുന്നു ഇന്ധന വില വർധിപ്പിച്ച സമയത്ത് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്കും കാര്യമായ നേട്ടമുണ്ടായതായി എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് വ്യക്തമാക്കി. ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾക്ക് പെട്രോളിന് മൂന്ന് രൂപയും ഡീസലിനു ലിറ്ററിന് രണ്ട് രൂപയും കുറയ്ക്കാൻ കഴിയും. ഇത് അവരുടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൂല്യവർധിത നികുതിയിൽ (വാറ്റ്) ഗണ്യമായ കുറവ് വരുത്തില്ലെന്ന് എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു.