
തമിഴ്നാട്ടിൽ ഷവർമ നിരോധിക്കുന്നത് പരിഗണനയിലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം. ഷവർമയുടെ നിർമ്മാണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിക്കുന്നത് സർക്കാറിന്റെ പരിഗണനയിലുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ഇന്ന് സംഘടിപ്പിച്ച മെഗാ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകളുടെ ഉദ്ഘാടനം നിർവ്വഹണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിക്ക കടകളിലും പഴകിയതും കേടുവന്നതുമായ കോഴിയിറച്ചി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഷവർമ നിരോധനമേർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഷവർമ കഴിച്ച് കേരളത്തിൽ വിദ്യാർത്ഥിനി മരിക്കാനിടയായത് ഞെട്ടലുണ്ടാക്കി. വ്യാപകമായി തമിഴ്നാട്ടിൽ നടത്തിയ പരിശോധനയിൽ ആയിരത്തിലധികം കടകൾക്ക് നോട്ടീസും പിഴയും നൽകിയതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കൂടുതലായും ഷവർമ കഴിക്കുന്നത് യുവജനങ്ങളാണ്. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ഷവർമ വിൽപ്പന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നത്. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമായ ഷവർമക്ക് അവിടത്തെ കാലാവസ്ഥയുടെ പ്രത്യേകത മൂലം കേടുസംഭവിക്കാറില്ല. എന്നാൽ നമ്മുടെ രാജ്യത്ത് ഇത്തരം വിഭവങ്ങൾ അധികസമയം കേടു കൂടാതെ സൂക്ഷിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയ അദ്ദേഹം തദ്ദേശിയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും കൂട്ടിച്ചേർത്തു.
അതേ സമയം തമിഴ്നാട്ടിൽ ഷവർമ നിരോധനം ഏർപ്പെടുത്തിയാൽ കേരളവും തമിഴ്നാടിന്റെ പാത പിന്തുടരുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ ഭക്ഷണപ്രേമികൾ. കേരളത്തിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള വിഭവമാണ് ഷവർമ.