
ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിനെതിരെ താരസംഘടനയായ ‘അമ്മ’ പുറത്തിറക്കിയ പത്രക്കുറിപ്പിൽ തന്നെ കുറിച്ചും പ്രതിപാദിച്ചതിനെതിരെ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. വിജയ് ബാബുവിനെതിരെ കൈകൊണ്ട നടപടിയെ സംബന്ധിച്ച് അമ്മ ജനറൽസെക്രട്ടറി ഇടവേള ബാബു പുറത്തുവിട്ട പത്രകുറിപ്പിലാണ് ഷമ്മി തിലകനെയും പറ്റി പ്രസ്താവന നടത്തിയത്.
സംഘടനയുടെ യോഗത്തിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനെ തുടർന്ന് ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകാൻ അറിയിച്ച് സംഘടന നോട്ടീസ് കൊടുത്തിരുന്നു. എന്നാൽ കൂടുതൽ സമയം നടൻ ചോദിച്ചതിനാൽ മെയ് 17 ന് ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു പത്രക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും അത്തരമൊരു ആവശ്യമുന്നയിച്ച് ഈ നിമിഷം വരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷമ്മി തിലകൻ പറയുന്നു.
തന്റെ വിഷയം അച്ചടക്കസമിതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എന്തിനു വേണ്ടിയാണ് തൻ്റെ വിഷയം, ‘മീറ്റൂ’ ആരോപണത്തിൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയതെന്നാണ് ഷമ്മി തിലകൻ ചോദിക്കുന്നത്. സമൂഹത്തിനു മുൻപിൽ തൻറെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണ് തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ പ്രസ്താവന നടത്തിയതെന്ന് നടൻ ആരോപിക്കുന്നു.
അമ്മയുടെ സെക്രട്ടറി സ്ഥാനത്തിരുന്ന് ഇത്തരം നീചമായ പ്രവർത്തികൾ ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കും. ആയതിനാൽ പത്രക്കുറിപ്പിലെ തന്നെ കുറിച്ചുള്ള പ്രസ്താവന പിൻവലിച്ചു ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, വസ്തുത പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനും ജനറൽ സെക്രട്ടറി തയ്യാറാകണമെന്നും ഷമ്മി തിലകൻ പറഞ്ഞു.