
ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസിന്റെ നവ സങ്കല്പ് ചിന്തന്‍ ശിബിറിന് ഇന്ന് തുടക്കം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക.
നാനൂറിലധികം നേതാക്കള്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ സംഘടനാ ചുമതലകളിലെ അഴിച്ചുപണി ചര്‍ച്ചയാകും.
യുവാക്കളുടെ പാര്‍ട്ടിയെന്ന പുതിയ ബ്രാന്‍ഡിലേക്ക് മാറുന്നതിലേക്ക് ചര്‍ച്ചകള്‍ നീങ്ങുമെന്നാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ ട്രെയിനില്‍ ഉദയ്പൂരിലെത്തി.
സാധാരണക്കാരന്റെ പ്രശ്നങ്ങൾ മനസിലാക്കാനാണ് ട്രെയിൻ യാത്രയെന്നാണ് കോൺഗ്രസ് പറയുന്നത്.
50 വയസിന് താഴെയുള്ളവര്‍ക്ക് സംഘടനാചുമതലയില്‍ പ്രാമുഖ്യം നല്കുന്ന മാറ്റത്തിനാണ് ചിന്തന്‍ ശിബിര്‍
പദ്ധതിയിടുന്നത്. വാക്കിലൊതുങ്ങില്ല മാറ്റമെന്ന സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം, ഉദയ്പൂര്‍ സമ്മേളന പ്രതിനിധികളുടെ പട്ടികയില്‍ വ്യക്തമാണ്. പങ്കെടുക്കുന്ന 422 പേരില്‍ പകുതിയും 50 വയസില്‍ താഴെ പ്രായമുള്ളവര്‍. അതില്‍ തന്നെ 35 ശതമാനം പേര്‍ക്ക് നാല്പതിന് താഴെ മാത്രം പ്രായം. 21 ശതമാനത്തോളം വനിതാപ്രാതിനിധ്യം. യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍എസ് യുവിന്റെയും നേതൃനിര ഒന്നടങ്കം ഉദയ്പൂരിലുണ്ട്.
സമീപ കാല തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി മറികടക്കാന്‍, പ്രവര്‍ത്തന രീതി അടിമുടി പൊളിച്ചെഴുതണമെന്ന തിരിച്ചറിവോടെയാണ് ചിന്തന്‍ ശിബിറിലേക്ക് കോണ്‍ഗ്രസ് എത്തിയത്. യുവാക്കളുടെ പാര്‍ട്ടിയാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെ സമ്മേളനം തുടങ്ങും മുമ്പ് തന്നെ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. ആകെ ഒറ്റയ്ക്ക് ഭരണം കൈവശമുള്ളത് രാജസ്ഥാനിലും ഛത്തീസ്ഗഡിലും. നേതൃത്വം മാറണമെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍.
ബിജെപിയെ ചെറുക്കുന്നതിനൊപ്പം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളും തീര്‍ക്കുന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ നീളുമോ എന്നാണ് അറിയേണ്ടത്. ഒരാള്‍ക്ക് ഒരുപദവി, ഒരു കുടുംബത്തില്‍ ഒരു സ്ഥാനാര്‍ത്ഥി തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയ
റിപ്പോര്‍ട്ടുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും നിര്‍ണായകമായ ഉദയ്പൂര്‍ പ്രഖ്യാപനം.
രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.രാഹുലാണ് നേതാവെന്നും കൃത്യമായ സമയത്ത് കൃത്യമായ ഉത്തരം കിട്ടുമെന്നും സുർജേവാല പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് രാഹുൽ സ്ഥാനമൊഴിഞ്ഞത്. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് പാർട്ടിയെ നയിക്കാൻ ആളെത്തട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്. 2013ൽ നടന്ന ചിന്തൻ ശിബിരത്തിലാണ് രാഹുൽ ഗാന്ധി ആദ്യമായി പാർട്ടിയുടെ ഉന്നത സ്ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുൽ, വൈകാതെ അധ്യക്ഷനുമായി. എന്നാൽ 2014, 2019 തെരഞ്ഞെടുപ്പുകളിൽ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. സോണിയാ ഗാന്ധിയാണ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തുടരുന്നത്.