മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജ് ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജിനെ ബിജെപി പ്രവര്‍ത്തകര്‍ പൂമാല അണിയിച്ച് സ്വീകരിച്ചു.
അതേസമയം പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു. പി.സി.ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടയില്‍ സ്വീകരണം നല്കാന് എത്തിയ ബിജെപി മര്‍ദിക്കുകയായിരുന്നു.
നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ മര്‍ദനമേറ്റു. നാലു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നാണ് വിലയിരുത്തല്‍. ബിജെപി മുതിര്‍ന്ന നേതാവ് വി.വി.രാജേഷ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിയാന് തയാറായില്ല. ഒടുവില്‍ പൊലീസ് ഇടപെടട്ടാണ് അക്രമിസംഘത്തെ അവിടെ നിന്ന് മാറ്റിയത്.
പി.സി.ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന് ഷോണ്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡില്‍ കൃത്യമായ കാമറകള്‍ സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദനം ഉണ്ടായത്. പിന്നില്‍ നിന്ന് തള്ളി കയറിയ ബിജെപി പ്രവര്‍ത്തകര്‍ കാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവര്‍ത്തകരെ മൂന്നംഗം സംഘം മര്‍ദിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി മാധ്യമ പ്രവര്‍ത്തകരെ അതിക്രൂരമായി പ്രവര്‍ത്തിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് മറുപടി കൊടുക്കുമെന്ന് ജയിൽ മോചിതനായ പി സി ജോര്‍ജ് പ്രതികരിച്ചു. തന്നെപ്പിടിച്ച് ജയിലിട്ടത് പിണറായി വിജയന്റെ കളിയുടെ ഭാഗമായാണ്. അദ്ദേഹം തൃക്കാക്കരയില്‍ വച്ചാണ് എന്നെ പറ്റി പറഞ്ഞത്. തന്നോട് ചെയ്തതിനുള്ള മറുപടി താനും തൃക്കാക്കരയില്‍ വച്ച് മറ്റന്നാള്‍ പറയും. പി സി ജോര്‍ജ് പ്രതികരിച്ചു.
‘ആരൊക്കെ ഇതില്‍ ഉള്‍പ്പെട്ടോ അവര്‍ക്കൊക്കെയുള്ള മറുപടി കൊടുക്കും. ബഹുമാനപ്പെട്ട കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയില്‍ നിയമത്തിന് വിലയുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോടതി വിധി പാലിച്ച് മാത്രമേ നിലവില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.
വി ഡി സതീശന്റെ ആരോപണത്തെ കുറിച്ചുള്ള മറുപടി ചോദിച്ചപ്പോള്‍, വിവരം കെട്ടവര്‍ക്കുള്ള മറുപടി താന്‍ കൊടുക്കില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യും. ഇപ്പോള്‍ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് പോകുകയാണ്. പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ഹൈക്കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങള്‍ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും.
ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന് മുന്നോട്ടുവച്ചത്. പിസിയെ ആര് നിയന്ത്രിക്കുമെന്ന് പ്രോസിക്യൂഷന് ചോദിച്ചു. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം ആവര്‍ത്തിച്ചുനടത്തിയത്. ആ ഘട്ടത്തിലും ഉപാധികളുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടില്ല എന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍, കോടതിയില്‍ കേസ് എത്തിയതിനു ശേഷം പിസി മിണ്ടിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അദ്ദേഹം പാഠം പഠിച്ചു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.