
വിദ്വേഷ പ്രസംഗം നടത്തി അറസ്റ്റിലായ പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകിയതിലൂടെ കേന്ദ്ര സഹമന്ത്രി വി മുരളീധരന് അധികാര ദുർവിനിയോഗമാണ് നടത്തിയതെന്ന് എ എ റഹീം എം.പി. ഈ പ്രവർത്തനത്തിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും എം.പി പറഞ്ഞു. ഫേസ്ബുക്കിലാണ് എ എ റഹീം അഭിപ്രായം കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..
വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരളാ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകുകയും കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവർത്തിച്ച പൊലീസിനു മേൽ സമ്മർദം സൃഷ്ടിക്കുകയും ചെയ്ത ശ്രീ വി മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗമാണ്.
രാജ്യത്തിന്റെ മത സഹിഷ്ണുത തകർക്കാൻ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിയ്ക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി, കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കും. മതമൈത്രി തകർക്കാനും വർഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി, സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വർഗീയ വിദ്വേഷ പ്രചരണങ്ങൾ. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്.
മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു. അദ്ദേഹം വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നു. വി മുരളീധരന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.