ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള പ്രസംഗത്തിന് സമൂഹ മാധ്യമങ്ങളില്‍ ട്രോൾമഴ. മോദി ഇടപെട്ടത് കാരണത്താൽ ഇന്ത്യയില്‍നിന്ന് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ ആളുകള്‍ക്ക് ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞുവെന്ന് അബ്ദുല്ലക്കുട്ടി പ്രസംഗിച്ചു. 1,90,000 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിന് സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇതു പോരെന്ന് നരേന്ദ്ര മോദി യുഎഇ ഷെയ്ഖിനെ വിളിച്ചു പറയുകയും പതിനായിരം സീറ്റ് കൂടുതല്‍ അനുവദിക്കുകയും ചെയ്തു എന്നാണ് അബ്ദുല്ലക്കുട്ടി പ്രസംഗിച്ചത്.
ടി. സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ട്രോളന്മാരും സൗദിയില്‍ നടക്കുന്ന ഹജ്ജിന് എന്തിനാണ് യുഎഇ ഷെയ്ഖിന്റെ അനുമതി എന്നാണ് ചോദിക്കുന്നത്. ഇതിൽ വലിയ വിമര്‍ശനവും അബ്ദുല്ലക്കുട്ടിക്കെതിരെയുണ്ട്.
അബ്ദുല്ലക്കുട്ടിയുടെ പ്രസംഗത്തിലെ കുറച്ച് ഭാഗം:
മുസ്ലിം സമുദായത്തിന്റെ ഹജ്ജില്‍ പോലും കൃത്യമായി ഇടപെട്ടിട്ടുള്ള നേതാവാണ് നരേന്ദ്ര മോദി. 2019ലാണ് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഹജ്ജിനു പോയത്. അന്ന് സൗദി സര്‍ക്കാര്‍ നിശ്ചയിച്ചത് 1,90,000 പേരെയാണ്. പക്ഷേ മോദി യുഎഇ ഷെയ്ഖിനെ വിളിച്ച് ഞങ്ങള്‍ക്ക് ഇത്രയും പോരാ എന്ന് പറഞ്ഞു. നരേന്ദ്ര മോദി ഇടപെട്ട് 10,000 സീറ്റ് അധികം വാങ്ങി നല്കി. അധികം ചോദിച്ചു വാങ്ങിയ പതിനായിരം സീറ്റ് സ്വകാര്യ വിമാനങ്ങള്‍ക്ക് നല്‍കാതെ കൊള്ള ലാഭമില്ലാതെ ഹജ്ജിനു പോകാന്‍ വഴിയൊരുക്കിയ മഹാനായ നേതാവാണ് മോദി. നല്ല മുസ്ലിങ്ങള്‍ ഇതു തിരിച്ചറിയണം. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. മോദി സൗദി സര്‍ക്കാരിലും മുസ്ലിം പണ്ഡിതന്മാരോടും ഇടപെട്ട് ഇതില്‍ മാറ്റം വരുത്തി.