2016 ലാണ് സിപിഎം പ്രവർത്തകനായ ധനരാജ് മരിച്ചത്. പാർട്ടി രക്തസാക്ഷിയുടെ കടങ്ങൾ വീട്ടാനും വീട് നിർമ്മിച്ചു നൽകാനുമാണ് രക്തസാക്ഷി ഫണ്ട് സമാഹരണം നടത്തിയത്. ഇതിലൂടെ ഒരു കോടിയോളം രൂപ ജനങ്ങളിൽ നിന്നും സമാഹരിച്ചതായാണ് വിവരം.
ധനരാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് കൊടുക്കാൻ 25 ലക്ഷം രൂപ ചെലവായെന്നാണ് റിപ്പോർട്ട്. ഭാര്യയുടെയും 2 മക്കളുടെയും പേരിൽ 5 ലക്ഷം രൂപ വീതവും അമ്മയുടെ പേരിൽ 3 ലക്ഷം രൂപയും സ്ഥിര നിക്ഷേപം നടത്തി, ആകെ 18 ലക്ഷം. ബാക്കി 42 ലക്ഷം രൂപ പയ്യന്നൂരിലെ രണ്ട് നേതാക്കളുടെ ജോയിന്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കുകയായിരുന്നു. സ്വകാര്യ ജോയിന്റ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്.
തിരഞ്ഞെടുപ്പ് ഫണ്ടിൽ 60 ലക്ഷത്തിന്റെ തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ അന്വേഷണത്തിനിടെയാണ് രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് പുറത്തുവന്നത്.
കുടുംബത്തിന് വേണ്ടി പണം ചെലവഴിച്ചെങ്കിലും ധനരാജിന്റെ 15 ലക്ഷം രൂപ കടം രക്തസാക്ഷി ഫണ്ടിൽ നിന്ന് വീട്ടിയിട്ടില്ല. പാർട്ടി നേതാക്കൾക്ക് കേസ് നടത്താൻ ഈ പണം വിനിയോഗിക്കാം എന്നാണ് നേതാക്കളുടെ വിശദീകരണം.
ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ, 2016 ജൂലൈ 11നാണു പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെടുന്നത്.