കോഴിക്കോട് : മോഡലും നടിയുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ചമ്പ ഷഹാനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശാസ്ത്രീയ പരിശോധനക്കായി ഫോറന്‍സിക് വിഭാഗം ഇവര്‍ താമസിച്ച വീട്ടിലെത്തി.
കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് പരിശോധനക്കെതിയത്. വീട്ടിലെ ജനലില്‍ ചെറിയ കയര്‍ ഉപയോഗിച്ചാണ് തൂങ്ങി മരിച്ചതെന്നാണ് ഭര്‍ത്താവ് സജാദ് പറഞ്ഞത്. എന്നാല്‍ ആളുകള്‍ എത്തുമ്പോഴേക്കും ഷഹാനയെ സജാദ് താഴെയിറക്കിയിരുന്നു. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ ഷഹാന മരിച്ചിരുന്നു.
ഷഹാന ഉപയോഗിച്ചുവെന്ന് കരുതുന്ന കയറില്‍ തൂങ്ങി മരിക്കാന്‍ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ സംഘം പരിശോധിക്കും. വെള്ളിയാഴ്ച രാവിലെ തന്നെ പൊലീസും വിരലടയാള വിഭാഗമുള്‍പ്പെടെയുള്ള അന്വേഷണ വിഭാഗം തെളിവെടുത്തിരുന്നു.
ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സജാദ് ഇപ്പോൾ റിമാന്‍ഡിലാണ്. ഇദ്ദേഹം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ആളാണെന്നും തെളിഞ്ഞിട്ടുണ്ട്. ഏത്തരത്തിലുള്ള മയക്കുമരുന്നകളാണ് ഉപയോഗിക്കുന്നതെന്നടക്കമുള്ള കാര്യങ്ങള്‍ അറിയാനും പരിശോധനകള്‍ നടക്കും.
സംഭവം നടന്ന വീട്ടില്‍നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അസി. കമീഷണര്‍ കെ. സുദര്ശന് വെളിപ്പെടുത്തിയിട്ടുണ്ട്. പുകവലിക്കാന്‍ ഉപയോഗിക്കുന്ന കൂട് കണ്ടെത്തിയതിനാല്‍ ഇവയില്‍ മയക്കുമരുന്നിെന്റ അംശം ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തും.
ഷഹാനയുടെ ബന്ധുക്കളില്‍നിന്ന് ഞായറാഴ്ച പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഷഹാനയും സജാദും തമ്മില്‍ വഴക്കും ഉന്തും തള്ളും ഷഹാനയുടെ നേര്‍ക്ക് ദേഹോപദ്രവവും ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെയുണ്ടായ ദേഹോപദ്രവങ്ങളുടെ അടയാളങ്ങളാണ് മരിച്ച സമയത്ത് ഷഹാനയുടെ ദേഹത്ത് ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.
മെഡിക്കല്‍ കോളജ് അസി. കമീഷണര്‍ കെ. സുദര്‍ശനാണ് അന്വേഷണ ചുമതല. സജാദിനെതിരെ ആത്മഹത്യ പ്രേരണയടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.