സ്വകാര്യ ടെലികോം കമ്പനികൾ ഈ വർഷത്തെ ദീപാവലിയോടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വീണ്ടും വർധിപ്പിക്കാൻ സാധ്യത. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയവയിൽ 10 മുതൽ 12 ശതമാനം വരെ വർധനവുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഈ മൂന്ന് കമ്പനികളും കഴിഞ്ഞ നവംബറിലും നിരക്ക് വർധിപ്പിച്ചിരുന്നു.
നിരക്ക് വർധനയിലൂടെ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം എയർടെലിന് 200 രൂപയും ജിയോയ്ക്ക് 185 രൂപയും വോഡഫോൺ ഐഡിയയ്ക്ക് 135 രൂപയും ആയി വർധിക്കുമെന്ന് വില്യം ഓ നീൽ ആന്റ് കോ എന്ന യുഎസ് ഇക്വിറ്റി റിസർച്ച് സ്ഥാപനത്തിന്റെ ഇന്ത്യൻ യൂണിറ്റിലെ ഇക്വിറ്റി റിസർച്ച് മേധാവി മയൂരേഷ് ജോഷിയെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോർട്ട് ചെയ്യുന്നു.
വോഡഫോൺ ഐഡിയയുടെ 2ജി ഉപഭോക്താക്കൾക്ക് വലിയ ബാധ്യതയാണ് പുതിയ നിരക്ക് വർധനവ് സൃഷ്ടിക്കുക. ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമവും പുതിയ താരിഫ് പ്ലാനുകളിലുണ്ടാവും.
കഴിഞ്ഞ നവംബറിൽ 20 മുതൽ 25 ശതമാനം വരെയാണ് നിരക്കുവർധനവുണ്ടായത്. അതുവരെ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന പല പ്ലാനുകളുടേയും നിരക്കുകളിൽ വലിയ വർധനവാണ് അന്നുണ്ടായത്.
2021 നവംബറിൽ എയർടെല്ലും വോഡഫോൺ ഐഡിയയും പ്രീപെയ്ഡ് താരിഫുകൾ 20-25 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഈ നീക്കം ഉടൻ തന്നെ റിലയൻസ് ജിയോയും ഏറ്റുപിടിച്ചു. 79 രൂപ പ്ലാൻ പോലുള്ള ജനപ്രിയ ലോ-ടയർ പ്ലാനുകൾ 99 രൂപയായി ഉയർന്നു, 84 ദിവസം വാലിഡിറ്റിയുള്ള എയർടെലിന്റെ 2 ജിബി പ്രതിദിന പ്ലാൻ ഇതിനു ശേഷം 698 രൂപയിൽ നിന്ന് 839 രൂപയായി ഉയർന്നു. ഡാറ്റ ബൂസ്റ്ററുകളുടെയും വിലയും വർധിച്ച.
അതേസമയം, റിലയൻസ് ജിയോ നിരക്കുകൾ വർധിപ്പിച്ചെങ്കിലും എയർടെല്ലിനെയും വോഡഫോൺ ഐഡിയയെയും അപേക്ഷിച്ച് നിരക്ക് കുറവാണ്.