കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പാർട്ടി അതിവേഗം വളരുകയാണ്. 10 വർഷം മുമ്പ് തന്നെയും ആം ആദ്മി പാർട്ടിയെയും ആർക്കുമറിയില്ലായിരുന്നു. ഡൽഹിയിൽ ആം ആദ്മി അഴിമതി തുടച്ചുമാറ്റിയെന്നും കെജ്രിവാൾ അവകാശപ്പെട്ടു. ട്വന്റി ട്വന്റി സംഘടിപ്പിച്ച കിഴക്കമ്പലത്ത് ‘ജനസംഗമം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.എ.പി- ട്വന്റി ട്വന്റി സഖ്യത്തിന്റെ ഔദ്യോഗികപ്രഖ്യാപനവും പൊതുസമ്മേളനത്തിനിടെ കെജ്രിവാൾ നടത്തി. സഖ്യത്തിന് ‘ജനക്ഷേമ മുന്നണി’ എന്ന പേര് പ്രഖ്യാപിച്ച അദ്ദേഹം പുതിയ സഖ്യം കേരളത്തെ മാറ്റുമെന്നും പറഞ്ഞു. എ.എ.പി സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ഓരോന്നായി എടുത്തുപറഞ്ഞ അദ്ദേഹം കേരളത്തിലും മാറ്റം വരേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
ഡൽഹിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ മുതലായവ കേരളത്തിലും വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുകയും, സർക്കാർ സ്കൂൾ മികവുറ്റതുമാക്കി. ഇവയെല്ലാം കേരളത്തിനും ലഭിക്കുമെന്നും കെജ്രിവാൾ അവകാശപ്പെട്ടു. യു.ഡി.എഫിനും എൽ.ഡി.എഫിനും പകരമായൊരു നാലാം മുന്നണിയാണ് ട്വന്റി-ട്വന്റിയുമായുള്ള സഹകരണത്തിലൂടെ അരവിന്ദ് കെജ്രിവാൾ ലക്ഷ്യമിടുന്നത്.