നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് അന്വേഷണ സംഘത്തിന് കാവ്യ മറുപടി നൽകി. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
കാവ്യയെ നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ തീരുമാനം. ആലുവയിലെ വീട്ടിൽ വെച്ച് ബുധനാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ചോദ്യം ചെയ്യാമെന്നാണ് കാവ്യ ഇപ്പോൾ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.
സാക്ഷിയെന്ന നിലയിലാണ് നിലവിൽ കാവ്യാ മാധവനെ അന്വേഷണസംഘം ചോദ്യം ചെയ്യാനിരിക്കുന്നത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്റ്റേഷനിൽ വിളിപ്പിക്കരുതെന്ന ചട്ടം പ്രകാരമാണ് കാവ്യയുടെ സൗകര്യം തേടിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉണ്ടായ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ.
കേസുമായി ബന്ധപ്പെട്ട ചില ഓഡിയോ സംഭാഷണങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു. നടൻ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മിൽ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോൺ സംഭാഷണം കൂടി പുറത്തുവന്നു. “ഒരു സ്ത്രീ അനുഭവിക്കേണ്ട ശിക്ഷയാണ് താൻ അനുഭവിക്കുന്നത്” എന്നായിരുന്നു സംഭാഷണത്തിൽ പറയുന്നത്. ദിലീപിന്റെ മുൻഭാര്യയായ നടി മഞ്ജു വാര്യരെ വിളിച്ചുവരുത്തി ഈ സംഭാഷണങ്ങൾ നടന്റേത് തന്നെയെന്ന് അന്വേഷണസംഘം ഉറപ്പുവരുത്തിയിരുന്നു.