ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്സെ. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചിരുന്നു.
സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമമാണ് രാജ്യത്ത് നിലവിൽ വന്നത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.
ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെയാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മുതൽ തന്നെ അടിയന്തരാവസ്ഥ നിലവിൽ വന്നു. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ ശ്രീലങ്കൻ പ്രസിഡന്റ് പറയുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ, സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന ആരെയും അറസ്റ്റ് ചെയ്യാൻ സർക്കാരിന് കഴിയും. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നൂറുകണക്കിനാളുകളായിരുന്നു കഴിഞ്ഞദിവസം വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ചത്. ഇനി പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്ന ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനും സർക്കാരിന് കഴിയും.
നേരത്തെ പ്രസിഡന്റിന്റെ വസതിയ്ക്ക് മുന്നിൽ നൂറുകണക്കിന് പേർ സംഘടിപ്പിച്ച മാർച്ച് അക്രമത്തിൽ കലാശിച്ചതോടെ കൊളംബോ നോർത്ത്, സൗത്ത്, സെൻട്രൽ, നുഗെഗോഡ, കെലാനിയ തുടങ്ങിയ ഇടങ്ങളിൽ പോലീസ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് പിൻവലിച്ചെങ്കിലും കൂടുതൽ പ്രതിഷേധം ഉണ്ടാകുന്നത് തടയാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞദിവസം പ്രസിഡന്റിന്റെ വസതിയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമാസക്തരായ ജനക്കൂട്ടം പോലീസിന്റെ ബാരിക്കേഡ് തകർക്കുകയും ബസുകൾക്കും മറ്റും തീവയ്ക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് സമാധാനപരമായി തുടങ്ങിയ സമരം പെട്ടന്നായിരുന്നു അക്രമാസക്തമായത്. സമരത്തിൽ പങ്കെടുത്ത 50ൽ അധികം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ രാജപക്സെ സർക്കാർ ഉടൻ തന്നെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
13 മണിക്കൂർ പവർ കട്ടും, ഇന്ധനക്ഷാമവും അവശ്യമരുന്നുകളുടേയും ഭക്ഷണങ്ങളുടേയും ക്ഷാമവുമായി കടുത്ത പ്രതിസന്ധിയാണ് ശ്രീലങ്കയിലുള്ളത്.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. കൊവിഡ് മഹാമാരിയെ തുടർന്ന് വിനോദസഞ്ചാര മേഖലയ്ക്ക് ഉണ്ടായ പ്രതിസന്ധിയും 2019ലെ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണവുമാണ് തിരിച്ചടിയായതെന്നാണ് സർക്കാർ പറയുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി.
നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്.
അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാൻ വായ്പ അനുവദിക്കുന്ന കാര്യത്തിൽ ഐ എം എഫിന്റെ ചർച്ചകൾ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്.