
തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൌജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന എഡിജിപി തലയോഗത്തിലാണ് ഇക്കാര്യത്തിൽ ശുപാർശക്ക് ധാരണയായത്.
ബന്ധപ്പെട്ടവർ ഒരു നിശ്ചിത തുക സർക്കാരിലേക്ക് അടച്ചതിന് ശേഷം പൊലീസ് ക്രമ സമാധാന ചുമതല ഏറ്റെടുക്കുന്നതാണ് ശുപാർശ. മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും സുരക്ഷ നൽകുന്നതിൽ കൂടുതലും സ്വകാര്യ ഏജൻസികളെ പ്രോത്സാഹിപ്പിക്കണമെന്നും ഉന്നതല യോഗത്തിൽ വിലയിരുത്തലുണ്ടായി.
പലപ്പോഴും സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കു മയച്ചിരുന്നത്.ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാർശ സർക്കാരിന് നൽകും. ഏറെ കാലമായി ഇക്കാര്യത്തിൽ പൊലീസിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുന്നതിനാൽ തീരുമാനത്തിലെത്താതെ പോകുകയായിരുന്നു.