
കോഴിക്കോട്: ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ നിർണായക നീക്കവുമായി പോലീസ്.
ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തു. 306, 498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയത്.
റിഫയെ മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്. പിന്നീട് റിഫയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവന്നാണ് സംസ്കരിച്ചത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മെഹ്നാസിനെതിരെ കേസെടുക്കണമെന്ന് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറൽ എസ് പി എ ശ്രീനിവാസിന് പരാതി നൽകിയിരുന്നു. തുടർന്ന് എസ്പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.
റിഫയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. മകന് ചുംബനം നൽകിയ ശേഷമാണ് സംസാരം അവസാനിപ്പിച്ചത്.
സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്.
കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പർദ കമ്പനിയിൽ ജോലിക്കായി ദുബായിലെത്തിയത്. ഇവർക്ക് 2 വയസ്സുള്ള മകനുണ്ട്. മെഹ്നാസ് ഇപ്പോൾ നാട്ടിലുണ്ട്.