
പാലക്കാട്: പാലക്കാട് ജില്ലയിൽ 144 പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുചക്ര വാഹന യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല.
പോപ്പുലര്‍ ഫ്രണ്ട് , ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിൽ യാത്ര ചെയ്യാന്‍ പാടുള്ളതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അഡീഷ്നല് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചിരുന്നു.
ഏപ്രില്‍ 20ന് വൈകീട്ട് ആറ് മണി വരെയാണ് പാലക്കാട് ജില്ലാ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ഇന്ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറം സെക്രട്ടറി സി.കൃഷ്ണകുമാർ അറിയിച്ചിട്ടുണ്ട്.