
കോഴ വിവാദക്കേസിൽ മുൻ എംഎൽഎ കെ.എം ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. അഴീക്കോട് എംഎല്‍എയായിരിക്കെ ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസിലാണ് നടപടി. വേങ്ങരയിലെ വീട് അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയ സംഭവത്തിൽ മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തിയിട്ടുണ്ട്. മുന്‍പ് തനിക്കു നേരെ കെ.എം ഷാജി ഉയര്‍ത്തിയ വിമര്‍ശനം ഉന്നയിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് മുഖേനയാണ് കെടി ജലീലിന്റെ പ്രതികരണം.
കെ.ടി ജലീൽ എംഎൽഎയുടെ ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ:
വിശുദ്ധ ഖുർആന്റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എൻ്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.
സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.
വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. “നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക” എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്.
മുന്‍ ലീഗ് നേതാവാണ് കെ. എം ഷാജിക്കെതിരെ കോഴ ആരോപണം ആദ്യം ഉന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍നിന്ന് കോഴ വാങ്ങിയാതായും, ഇയാൾക്ക് പിന്നീട് സ്കൂളില്‍ സ്ഥിരനിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. ഈ പണം ഉപയോഗിച്ച് ഭാര്യ ആശയുടെ പേരിൽ വെങ്ങേരിയിൽ വീട് പണി കഴിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയതെന്നും ഇഡി വിവരം പുറത്തുവിട്ടു.