
പെരുമ്പാവൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. അസം നാഗോൺ സ്വദേശിനി ഖാലിദ ഖാത്തൂനെ(45) കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭർത്താവ് ഫക്രുദ്ദീ(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അസമിലെ ജൂരിയയിൽനിന്നാണ് ഇയാളെ പിടികൂടിയത്.
ഏപ്രിൽ ഒന്നിന് രാത്രി പെരുമ്പാവൂർ കണ്ടന്തറയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഖാലിദയുടെ ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ഇയാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടത്തിയശേഷം ഒളിവിൽ പോയ ഫക്രുദ്ദീൻ പലസ്ഥലങ്ങളിലും താമസിച്ചു. പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾ അസമിലെ ജൂരിയയിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അസമിൽ നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാൻ കഴിഞ്ഞത്. അതിഥിതൊഴിലാളികളായ ദമ്പതിമാർ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലായിരുന്നു ജോലിചെയ്തിരുന്നത്.