
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നു ടണ്‍ റേഷനരി പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
റേഷനരി കടത്താന്‍ ശ്രമിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുതിട്ടുണ്ട്.
കൊല്ലംകോട് സ്വദേശി അജിന്, ഉച്ചക്കട സ്വദേശി സൈമണ്‍ എന്നിവരാണ് പിടിയിലായത്. വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ് ഇവർ . സംഭവസ്ഥലത്തു നിന്ന് ഒരാള്‍ ഓടി രക്ഷപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെ പാറശാല പൊലീസ് നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്. തമിഴ്നാട് റേഷന്‍ കടയില്‍ നിന്ന് സംഭരിക്കുന്ന റേഷന്‍ അരി കളിയിക്കവിള അതിര്‍ത്തിയിലെ സ്വകാര്യ ഗോഡൗണുകളില്‍ എത്തിച്ച് കേരള വിപണികളില്‍ എത്തിക്കുകയാണ് ഇവരുടെ പതിവ്.
സ്കോര്‍പ്പിയോയിലും പിക്കപ്പിലുമായിരുന്നു അരി കടത്താന്‍ ശ്രമിച്ചത്. പാറശ്ശാല അതിര്‍ത്തിയില്‍ അരി കടത്ത് വ്യാപകമാണെന്നും പിടിച്ചെടുത്ത അരി ഇഞ്ചിവിളയിലുള്ള ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും പാറശ്ശാല പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത അരി സിവില്‍ സപ്ലൈസ് കോര്പറേഷന് കൈമാറുകയും പ്രതികള്‍ക്കെതിരെ അവശ്യ സാധന നിയമപ്രകാരം കേസെടുക്കുകയും ചെയ്യുമെന്നും പോലീസ് പറഞ്ഞു.