പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 ന്റെ അടിത്തറ ബലപ്പെടുത്തൽ ഇന്ന് ആരംഭിക്കും. ഡി.എം.ആർ.സി, എൽ ആൻഡ് ടി, എയ്ജിസ്, കെ.എം.ആർ.എൽ എന്നിവയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തികൾ.
വർഷങ്ങൾക്കു മുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങിൽ ഇനി അറ്റകുറ്റപ്പണി നടക്കില്ല. ഇതിന് ചുറ്റും കോൺക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കാനാണ് നീക്കം. അറ്റകുറ്റപ്പണിക്കുളള ചെലവ് കരാറുകാരായ എൽ ആന്റ് ടി തന്നെ വഹിക്കും. മഴക്കാലത്തിന് മുൻപായി ജോലികൾ പൂർത്തിയാക്കാനാണ് നീക്കം.
പത്തടിപ്പാലത്തെ പില്ലറിൽ അപാകത കണ്ടെത്തിയ പശ്ചാത്തലത്തിൽ മെട്രോയുടെ മറ്റ് പില്ലറുകളിലേക്കും പരിശോധന നീട്ടുകയാണ്. ആലുവ മുതൽ പേട്ടവരെയുളള 975 മെട്രോ തൂണുകളിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
അതേസമയം, പത്തടിപ്പാലത്ത് കൊച്ചി മെട്രോ തൂണിനുണ്ടായ ബലക്ഷയത്തെപ്പറ്റി പാലാരിവട്ടം പാലം മാതൃകയില്‍ സ്വതന്ത്ര ഏജന്‍സിയൊക്കൊണ്ട് പരിശോധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കെഎംആര്‍എല്ലിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നേരറിയേണ്ടത് ഡിഎംആര്‍സിയുടെ വിശ്വാസ്യതയ്ക്കൂടി പ്രധാനപ്പെട്ടതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും പ്രതികരിച്ചു.