ഓച്ചിറ: കള്ളന്മാരെ ഭയന്ന് വീട്ടമ്മ ചെയ്ത കാര്യം അവർക്ക് തന്നെ വിനയായി. കള്ളന്മാരെ പേടിച്ച് വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട സ്വർണവും പണവും കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു ഓച്ചിറയിലെ വീട്ടമ്മ. ഒടുവിൽ കുഴിച്ചിട്ട സ്ഥലം മറന്നതോടെ പോലീസുകാർ കണ്ടെത്തി ഉടമക്ക് നൽകുകയായിരുന്നു.
20 പവന് സ്വര്‍ണാഭരണം, 15,000 രൂപ, ഐ.ഡി കാര്‍ഡുകള്‍ എന്നിവയാണ് കള്ളനെ ഭയന്ന് കുഴിച്ചിട്ടത്. മാസങ്ങള്‍ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നുപോകുകയായിരുന്നു. ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പ്പള്ളി മഠത്തില്‍ അജിതകുമാരി (63) കഴിഞ്ഞ ഒക്ടോബറില്‍ ഭര്‍ത്താവ് രാമവര്‍മ തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് സ്വര്‍ണവും പണവും കുഴിച്ചിട്ടത്.
പറമ്പ് കിളച്ച് സ്വര്‍ണവും പണവും കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം വിഷയം വാര്‍ഡംഗം ആനേത്ത് സന്തോഷുമൊത്ത് ഓച്ചിറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്റ്റേഷന് പി.ആര്.ഒ നൗഷാദ്, ഹോംഗാര്‍ഡ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് പറമ്പിന്റെ പല ഭാഗങ്ങളും കിളച്ചുനോക്കി സ്വര്‍ണം കണ്ടെടുത്തു. സ്വര്‍ണവും പണവും വീട്ടമ്മക്ക് കൈമാറി.