അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി 102കാരന് 15വര്‍ഷം തടവും 5000 രൂപ പിഴ ശിക്ഷയും. തിരുവള്ളൂര്‍ മഹിളാ കോടതിയാണ് പ്രതി പരശുരാമന് ശിക്ഷ വിധിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പ്രതി പരശുരാമന് സേനീര്‍ക്കുപ്പത്താണ് താമസിച്ചിരുന്നത്.
പരശുരാമന് തന്റെ വീടിന് അടുത്ത് തന്റെ 5ഓളം വീടുകള്‍ വാകയ്ക്ക് നല്‍കിയിരുന്നു. ഇയാൾ വാകയ്ക്ക് നല്കിയ വീട്ടിലെ പെണ്‍കുട്ടിക്ക് ഒരു ദിവസം കടുത്ത വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി അയല്‍വാസിയായ വ്യദ്ധൻ ലൈംഗികമായി പീഡിപ്പിച്ച കാര്യം മാതാപിതാക്കളോട് പറയുന്നത്.
വിവരമറിഞ്ഞ് കുട്ടിയുടെ അച്ഛൻ പരശുരാമനുമായി വഴക്കിടുകയും വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതായി കേസന്വേഷിച്ച ഇൻസ്പെക്ടർ ലത അറിയിച്ചു. പിന്നാലെ പോക്സോ കുറ്റം ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് 45,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.