
വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ചുകൊന്ന് മൃതദേഹം വീടിനു മുകളിൽ ഒളിപ്പിച്ചു. വിഴിഞ്ഞം മുല്ലൂർ സ്വദേശിയായ ശാന്തകുമാരിയാണ് മരിച്ചത്. സമീപവാസിയായ റഫീഖ ബീവി, മകൻ ഷഫീഖ്, ഇവരുടെ സുഹൃത്ത് അൽ അമീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
ഇന്നലെ വൈകിട്ടാണ് സംഭവം. വീട് മാറിപ്പോവുകയാണെന്നറിയിച്ച് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി ശാന്തകുമാരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട്, ചുറ്റികയ്ക്ക് സമാനമായ ആയുധം കൊണ്ട് തലക്കടിച്ച ശേഷം മൃതദേഹം തട്ടിനു മുകളിൽ ഉപേക്ഷിച്ച ഇവർ സ്ഥലം വിട്ടു. പിന്നീട് വാടകവീടിൻ്റെ ഉടമസ്ഥൻ വീട്ടിലെത്തിയപ്പോൾ രക്തം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിലെ സ്വർണാഭരണങ്ങളൊക്കെ തട്ടിയെടുത്ത് ഇവർ പണയപ്പെടുത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലുണ്ടായ ചില പ്രശ്നങ്ങളിൽ ഫർണിച്ചറുകൾ അടക്കം തകർന്നിരുന്നു. ഇതേ തുടർന്നാണ് വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടത്. കൊലപാതകത്തിനു ശേഷം പ്രതികൾ കോഴിക്കോട്ടേക്ക് കടന്നുകളയാൻ ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു.