
കന്യാസ്ത്രീയെ ബലാത്സംഘം ചെയ്തെന്ന കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ വിധി വന്നതിനു പിന്നാലെ കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ സെന്ററില്‍ പാട്ടുകുര്‍ബാന അര്‍പ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടെന്നും സത്യത്തെ സ്നേഹിക്കുന്നവര്‍ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു.
വിധി കേള്‍ക്കാനായി വെള്ളിയാഴ്ച്ച രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് കോടതി മുറിയിലെത്തിയിരുന്നു. 105 ദിവസത്തെ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ കേസില്‍ വിധി പ്രസ്താവിച്ചത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങി ബിഷപ്പിനെതിരെ ചുമത്തിയ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കേസുകളിലെല്ലാം ബിഷപ്പിനെ കുറ്റവിമുക്തനാക്കിയായിരുന്നു കോടതിവിധി.
ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതല്‍ 2016 വരെയുടെ കാലയളവില്‍ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തില്‍വെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.
പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. ഫ്രാങ്കോയുടെ അനുയായികള്‍ കോടതിക്ക് പുറത്ത് ‘പ്രെയ്സ് ദ ലോർഡ് വിളിച്ച് വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു . തൃശൂരില്‍ നിന്നും എത്തിയ ഫ്രാങ്കോയുടെ ബന്ധുക്കളായ ചിലർ കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്യുകയും ചെയ്തു.നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം നല്കിയവര്ക്കും നന്ദി അറിയിക്കുന്നതായും ജലന്ധര്‍ രൂപത പ്രസ്താവനയായി അറിയിച്ചു.