
കെ–റെയിൽ പ്രതിഷേധത്തിനിടയിലാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്ഐ നേതാക്കൾ പൊലീസുകാരുടെ സാന്നിധ്യത്തിൽ സംഘം ചേർന്ന് മർദിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവർക്കാണ് മർദനമേറ്റത്.
മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലേക്കാണ് പ്രതിഷേധിക്കാർ എത്തിയത്. എന്നാൽ ഇവരെ പാർട്ടി പ്രവർത്തകർ ചേർന്ന് കൈകാര്യം ചെയ്യുകയായിരുന്നു. റിജിൽ മാക്കുറ്റിയുടെ ഷർട്ട് വലിച്ചുകീറുന്നതിന്റെയും പുറത്ത് കൈ ചുരുട്ടി ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലവിളിക്കുന്നതും കാണാം.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, വി.ടി ബൽറാം അടക്കം യുവനേതാക്കൾ എല്ലാം സംഭവത്തിന്റെ വിഡിയോ പങ്കുവച്ച് പ്രതിഷേധം അറിയിച്ചു. അക്രമത്തിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ഷാഫി അറിയിച്ചു.
ഷാഫി പറമ്പിലിന്റെ കുറിപ്പ് വായിക്കാം: പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി പ്രകൃതി-സാമൂഹ്യ -സാമ്പത്തിക ആഘാതങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം തരാതെ കെ-റയിലിൽ രക്ഷപ്പെടാമെന്ന കരുതണ്ട .
സിപിഎം ‘സോ കോൾഡ് പൗരപ്രമുഖരെ’ മാത്രം വിളിച്ച് കൂട്ടി നടത്തുന്ന കെ-റെയിൽ വിശദീകരണ നാടക യോഗത്തിന് സമീപം വിരലിലെണ്ണാവുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാർ നടത്തിയ ജാനാധിപത്യ പ്രതിഷേധത്തെ നേരിടുന്ന രീതിയാണിത്. പോലീസ് നോക്കി നിൽക്കെ DYFI ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള ‘ഗുണ്ടാ പ്രമുഖർ’ നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ, ഈ വണ്ടി അധികം ദൂരം ഓടില്ല .
പണി അറിയാത്ത പോലീസും ഗുണ്ടാപണി മാത്രം അറിയുന്ന പാർട്ടിക്കാരും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉൾപ്പടെയുള്ള നേതാക്കന്മാർക്കെതിരെ നടത്തിയ അക്രമത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു . ഇതിന്റെ പേരിൽ തെരുവിൽ ആളെ കൂട്ടി ഇറങ്ങുവാൻ അറിയാഞ്ഞിട്ടല്ല, നാടിനെ ഓർത്തിട്ടാണ് ചെയ്യാത്തത്.
ഈ അതിക്രമത്തിനെതിരെ കോവിഡ് മാനദണ്ഡങ്ങൽ പാലിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.