സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതൽ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതൽ 75 രൂപവരെ കൂടിയേക്കും.
വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാൻ സാധ്യത. എക്സൈസ് ഉൾപ്പെടെയുള്ള തീരുവകൾ നിർമാതാക്കൾ മുൻകൂറായി അടയ്ക്കണമെന്ന് ബെവ്കോ അറിയിച്ചു.
എന്നാൽ നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉൽപാദകർ പറയുന്നു. ബെവ്കോയുടെ കാഷ് ഡിസ്കൗണ്ട് പരിഷ്കാരവും തിരിച്ചടിയാകുമെന്ന് സൂചന.
ഏപ്രിൽ ഒന്നു മുതൽ മദ്യക്കമ്പനികൾ എക്സൈസ് – ഇറക്കുമതി ഡ്യൂട്ടികൾ അടച്ച് പെർമിറ്റ് എടുക്കണമെന്നാണ് ബെവ്കോ എം.ഡിയുടെ വിവാദ നിർദ്ദേശം. മദ്യവില്പനയ്ക്ക് ശേഷം ക്വട്ടേഷൻ തുകയ്ക്കൊപ്പം മുൻകൂർ നികുതി തിരിച്ചു കിട്ടുമെങ്കിലും ചെറുകിട കമ്പനികൾക്ക് ഇത് താങ്ങാനാവില്ല. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, ബിയർ, വൈൻ, വിദേശനിർമ്മിത വിദേശമദ്യം, വിദേശനിർമ്മിത വൈൻ ഇനങ്ങളിലായി 128 കമ്പനികളാണ് ബെവ്കോയ്ക്ക് മദ്യം നൽകുന്നത്. ബെവ്കോ ഇവരിൽ നിന്ന് ഡിസ്പ്ളേ ചാർജ് ഈടാക്കാറുണ്ട്. ഡിമാൻഡുള്ള ബ്രാൻഡുകൾക്ക് 7.75 ശതമാനമാണ് ഡിസ്പ്ളേ ചാർജ്.
പുതിയ കമ്പനികൾ ഡിസ്പ്ളേ ചാർജിന് പുറമേ സ്റ്റോക്ക് ട്രാൻസ്ഫർ നോട്ടായി (എസ്.ടി.എൻ) 14 ശതമാനം തുകയും നൽകണം. പുതിയ കമ്പനികൾ ഡിസ്പ്ളേ, എസ്.ടി.എൻ ഇനങ്ങളിൽ 21.75 ശതമാനമാണ് ബെവ്കോയ്ക്ക് നൽകുന്നത്. ആയിരം മുതൽ ലക്ഷം വരെ എത്ര കേയ്സ് വിറ്റാലും ഇതാണ് രീതി. ഇതിന് പകരമാണ് കാഷ് ഡിസ്കൗണ്ട് പരിഷ്കാരം.
എല്ലാ കമ്പനികളും 10,000 കേയ്സ് വരെ പത്ത് ശതമാനവും അതിന് മുകളിൽ 20 ശതമാനവും ചില ബ്രാൻഡുകൾക്ക് 30 ശതമാനവും കാഷ് ഡിസ്കൗണ്ടായി നൽകണം. ഇതിനൊപ്പം സ്പിരിറ്റ്, ബോട്ടിൽ, ലേബലിംഗ്, പായ്ക്കിംഗ്, ലോഡിംഗ് – അൺലോഡിംഗ് തുടങ്ങി ഉത്പാദന ചെലവുകൾ കണക്കാക്കുമ്പോൾ മിക്ക കമ്പനികൾക്കും തുച്ഛമാണ് ലാഭം. ഇതാണ് വിലകൂട്ടാനിടയാക്കുന്നത്.