വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്താശ്രദ്ധ നേടിയ ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാന് വസീം റിസ്വി ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ദാശ്ന ക്ഷേത്രത്തിലെത്തിയായിരുന്നു മതംമാറ്റം.
ബാബരി മസ്ജിദിനെതിരെയുള്ള പരാമർശങ്ങൾ മുതൽ അവസാനം ഖുർആനിലെ 26 വചനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചതടക്കം വിവിധ വിവാദങ്ങളിൽ നിറഞ്ഞിരുന്ന വ്യക്തിയായിരുന്നു റിസ്വി.
ദാശ്ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സ്വാമി യതി നരസിങ്ങാനന്ദ് ആണ് ഹിന്ദു മതം സ്വീകരിക്കാനുള്ള ചടങ്ങുകൾക്കു നേതൃത്വം നൽകിയത്. ഇനി ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്നായിരിക്കും റിസ്വിയുടെ പേരെന്നും പൂജാരി പ്രഖ്യാപിച്ചു.
താൻ ഇസ്ലാമിൽനിന്ന് ഭ്രഷ്ടനായതാണെന്നും ഓരോ വെള്ളിയാഴ്ചയും തന്റെ തലയ്ക്കുള്ള പാരിതോഷികത്തുക വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മതംമാറ്റ ചടങ്ങിനുശേഷം റിസ്വി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ സനാതന ധർമത്തിന്റെ മാർഗം സ്വീകരിക്കുകയാണെന്നും റിസ്വി പറഞ്ഞു.
ഗാസിയാബാദിലെ ദാശ്ന ക്ഷേത്രത്തിലെ പൂജാരിയായ നരസിംഗ ആനന്ദ സരസ്വതിയാണ് സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകേണ്ടതെന്നും വിഡിയോയിൽ റിസ്വി മുന്നേ വ്യക്തമാക്കിയിരുന്നു.
മരിച്ചാൽ സ്വന്തം മൃതദേഹം ഖബറിൽ കൊണ്ടു വെക്കരുതെന്നും ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണമെന്നും വിഡിയോയിലൂടെ വസീം റിസ്വി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
റിസ്വിയുടെ മതംമാറ്റത്തെ ആൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് സ്വാഗതം ചെയ്തു. വസീം റിസ്വി ഇനി സനാതന ധർമത്തിന്റെ ഭാഗമാണെന്നും ഹിന്ദു മഹാസഭ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും സ്വാമി ചക്രപാണി പറയുന്നു. ഒരു മതഭ്രാന്തനും ഇനി റിസ്വിക്കെതിരെ ഫത്വയിറക്കാൻ ധൈര്യപ്പെടില്ലെന്നും ചക്രപാണി കൂട്ടിച്ചേർത്തു.
ഭീകരവാദവും ജിഹാദും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു 26 ഖുർആൻ വചനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയത്. ഈ വചനങ്ങൾ ഖുർആൻ അവതരിച്ചതിനും ഏറെ നാൾക്കു ശേഷം കൂട്ടിച്ചേർത്തതാണെന്നായിരുന്നു വസീം റിസ്വിയുടെ വാദം ഉണ്ടായിരുന്നത്.
പ്രവാചകൻ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ ഒരു പുസ്തകവും എഴുതിയ ആളാണ് വസീം റിസ്വി.
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണത്തിലേക്ക് കഴിഞ്ഞ വർഷം 51,000 രൂപ സംഭാവന ചെയ്തും റിസ്വി വാര്‍ത്താതലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു.
ക്ഷേത്രാവശിഷ്ടങ്ങൾക്കു മേലാണ് ബാബരി മസ്ജിദ് നിർമിച്ചതെന്നും ഇന്ത്യയ്ക്ക് അപമാനമാണ് പള്ളിയെന്നും നേരത്തെ റിസ്വി പ്രസ്താവിച്ചത് വലിയ വിവാദമായിരുന്നു. ബാബരിക്കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത ആദ്യ മുസ്ലിം നേതാവ് കൂടിയായിരുന്നു റിസ്വി.