ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
ടി പി ആർ തുടർച്ചയായി 0.5 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി. മെട്രൊയിലും ഹോട്ടലുകളിലും 50 ശതമാനം ആളുകള്‍ക്കേ പ്രവേശനം അനുവദിക്കൂ. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കൂ.
സ്കൂളുകളും കോളജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ് പൂൾ, ജിം, തീയറ്ററുകൾ തുടങ്ങിയവ അടച്ചിടും. കടകൾ ഇടവിട്ട ദിവസങ്ങളിലെ തുറക്കാനാവൂ.
വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് പങ്കെടുക്കാം. മാളുകളിലും മാർക്കറ്റുകളിലും തിരക്ക് കൂടുന്ന പശ്താത്തലത്തില്‍ ഇത് നിയന്ത്രിക്കും. നിയന്ത്രണങ്ങൾ ഇനിയും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും.സാമൂഹിക അകലം പാലിക്കണമെന്നും നിർബന്ധമായി മാസ്ക് ധരിക്കണമെന്നും അദ്ദേഹം നിർദേശം നല്കി.
ദിനംപ്രതി കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡൽഹിയിൽ യെല്ലോ അലർട്ടോടു കൂടിയ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡിനെതിരെ പോരാടാൻ മുൻപത്തേക്കാൾ 10 മടങ്ങ് തയ്യാറാണെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.