സ്ത്രീകളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്നും 21 ലേക്ക് ഉയർത്തുന്ന ബില്ലിൽ പാർലമെന്റിൽ നാടകീയ നീക്കവുമായി കേന്ദ്ര സർക്കാർ. അപ്രതീക്ഷിതമായി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. സഭയിലെ ഇന്നത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയാണ് മന്ത്രി സ്മൃതി ഇറാനി ബിൽ അവതരിപ്പിച്ചത്.
ബിൽ അവതരണത്തെ എതിർത്ത് സഭയിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറുന്നുണ്ട്.
പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.
വിവാഹപ്രായ ഏകീകരണ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. മതേതര മുഖമുള്ള ബില്ലാണ് അവതരിപ്പിച്ചതെന്നും എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധവും എതിർപ്പിം അറിയിച്ചിരുന്നു. ചർച്ച ചെയ്യാതെ എടുത്ത തീരുമാനം എന്ന ആരോപണം ഉയർന്നതോടെ ബിൽ അവതരിപ്പിക്കുന്നത് അടുത്ത സമ്മേളന കാലയളവിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് – 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.