പാലക്കാട്: ആലത്തൂരിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാരടക്കം 4 പേരെ കാണാതായിട്ട് ഇന്നേക്ക് 4 ദിവസം പിന്നിടുന്നു.
അതിനിടെ കാണാതായ ദിവസം പാലക്കാട് ബസ് സ്റ്റാന്റിലും പരിസരത്തും കറങ്ങി നടക്കുന്ന സിസിടിവി വിഡിയോ പുറത്തു വന്നിരുന്നു. അന്നിവർ കോയമ്പത്തൂരിലേക്ക് കടന്നുവെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
വിദ്യാർത്ഥികളിൽ ഒരാളുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും കാണാതായ ദിവസം വൈകീട്ട് മുതൽ ഫോൺ സ്വിച്ച് ഓഫാണ്.
വീടുകളിൽ നിന്നുമെടുത്ത കുറച്ചു പണം അവരുടെ കൈവശമുണ്ടെന്നും മുൻകൂട്ടി ആസൂത്രണം ചെയ്താണ് നാലുപേരും വീട്ടിൽ നിന്നിറങ്ങിയിട്ടുള്ളതെന്നുമാണ് പോലീസ് പറയുന്നത്.
വെറുതെ ചുറ്റിക്കറങ്ങാൻ വേണ്ടി വീട് വിട്ടിറങ്ങിയതാവാം എന്നാണ് പോലീസ് നിഗമനം. അതിനിടെ ഇവർ പൊള്ളാച്ചിയിൽ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
14 വയസ് മാത്രം പ്രായമുള്ള ഇവർക്ക് രാത്രിയിൽ തങ്ങാൻ റൂം ലഭിക്കാൻ സാധ്യതയില്ലാത്തതിനാലും കുട്ടികൾ ഇത്തരത്തിൽ കറങ്ങി നടക്കുന്നത് അപകടകരമാണെന്നും പോലീസ് വിലയിരുത്തുന്നു.
ഇവരെ കണ്ടെത്താൻ വേണ്ട തിരച്ചിലിൽ ആണ് ആലത്തൂർ പോലീസ്. തമിഴ്നാട്ടിൽ ഹോം സ്റ്റേകൾ അനധികൃതമായി ഉള്ളതിനാൽ അത്തരമിടങ്ങളിൽ തങ്ങാൻ ഇടയുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ആലത്തൂർ സി.ഐ റിയാസ് ചാക്കീരി പറയുന്നു.
അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറയുന്നു.
കാണാതാവുന്ന ദിവസം ധരിച്ചിരുന്ന വസ്ത്രമെല്ലാം ഇവർ മാറിയിട്ടുണ്ട്. ആർക്കും സംശയം തോന്നാത്ത വിധമാണ് കുട്ടികളുടെ പെരുമാറ്റമെന്നും പൊള്ളാച്ചിയിൽ പലയിടത്തും ഇവരെ കണ്ടുവെന്നും പോലീസ് പറയുന്നു.