ഒഡീഷയിലെ കണ്ടഗരഡിയില്‍ കോഴി ഫാം നടത്തുന്ന രഞ്ജിത്ത് പരീദാ എന്ന വ്യക്തിയാണ് അയല്‍വാസിക്കെതിരെ നിലഗിരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
വിവാഹ വീട്ടിലെ ഉച്ചത്തിലുള്ള ഡി ജെ പാട്ട് കേട്ട് തന്റെ കോഴി ഫാമിലുള്ള 63 കോഴികള്‍ ഹൃദയാഘാതം വന്ന് ചത്തുവെന്ന് പരാതി.
കഴിഞ്ഞ ദിവസം തന്റെ അയല്‍വാസിയായ രാമചന്ദ്രന്റെ വീട്ടില്‍ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. രാത്രി 11.30ഓടെ വിവാഹ ഘോഷയാത്ര കോഴി ഫാമിന് മുന്നിലൂടെ കടന്നു പോയി. വളരെ ഉച്ചത്തിലായിരുന്നു ഘോഷയാത്രക്ക് ഡി ജെ സംഗീതം വച്ചിരുന്നത്. ഘോഷയാത്ര ഫാമിന് അടുത്ത് എത്തിയതോടെ കോഴികള്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ ആരംഭിച്ചെന്നും ചിലത് ഉയരത്തില്‍ ചാടാനും വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്നും കുറച്ചു കഴിഞ്ഞപ്പോള്‍ തന്റെ ഫാമിലെ 63 കോഴികള്‍ ചത്തുവെന്നും രഞ്ജിത്ത് പരാതിയില്‍ പറയുന്നു. പിന്നീട് ഒരു മൃഗരോഗ വിദഗ്ദ്ധനെ കൂട്ടികൊണ്ട് വരികയും കോഴികളെ പരിശോധിച്ച ശേഷം ഉയര്‍ന്ന ശബ്ദം കാരണമാണ് കോഴികള്‍ ചത്തതെന്ന് അയാള്‍ അറിയിച്ചുവെന്നും രഞ്ജിത്ത് പരാതിയില്‍ വ്യക്തമാക്കുന്നു.
എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം ജോലിയൊന്നും ലഭിക്കാതെ വന്നപ്പോളാണ് രണ്ട് ലക്ഷം രൂപ ലോണെടുത്ത് രഞ്ജിത്ത് സ്വന്തമായി കോഴി ഫാം ആരംഭിച്ചത്. പരാതി നല്‍കുന്നതിന് മുൻപ് താന്‍ രാമചന്ദ്രനെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും എന്നാല്‍ അയാള്‍ വളരെ പരുഷമായാണ് പെരുമാറിയതെന്നും രഞ്ജിത്ത് വ്യക്തമാക്കി.
അതേസമയം, രഞ്ജിത്തിന്റെ വാദങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും വലിയ ശബ്ദം കേട്ടാല്‍ കോഴികള്‍ ചത്തു വീഴുമെങ്കില്‍ ലോറികളിലും മറ്റും കൊണ്ടു വരുന്ന കോഴികള്‍ റോഡിലെ ഹോണ്‍ മുഴക്കം കേള്‍ക്കുമ്പോള്‍ തന്നെ ചാകേണ്ടത് അല്ലേ എന്നും രാമചന്ദ്രന് ചോദിച്ചു.