ഒരുമനയൂർ: മൂന്നാംകല്ല്-അഞ്ചങ്ങാടി റോഡിലെ നടുവൊടിക്കും യാത്രയ്ക്ക് പരിഹാരമാകുന്നു.
ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡിൽ നടക്കേണ്ട പൈപ്പിടൽ ജോലികൾ ഉടൻ ആരംഭിക്കും.
രണ്ടാഴ്ചക്കുള്ളിൽ ഇത് പൂർത്തിയാക്കുമെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കടപ്പുറം പഞ്ചായത്തിലേക്ക് ദേശീയപാതയിൽ നിന്നുള്ള പ്രധാന പാതയായ മൂന്നാംകല്ല്- അഞ്ചങ്ങാടി റോഡ് ടാറിടാൻ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടി ഉൾപ്പെടെ പൂർത്തിയായതാണ്.
എന്നാൽ ആറുമാസത്തിലേറെയായിട്ടും പണി തുടങ്ങാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
മൂന്നാംകല്ല് മുതൽ അഞ്ചങ്ങാടി വരെയുള്ള 2.3 കിലോമീറ്റർ റോഡ് ബി.എം.ബി.സി. മാതൃകയിൽ ടാറിടുന്നതിന് പൊതുമരാമത്ത് ഒന്നേകാൽ കോടി രൂപയാണ് അനുവദിച്ചിരുന്നത്.
പൈപ്പിടൽ ജോലികൾക്കു മുമ്പ് ടാറിട്ടാൽ പുതിയ റോഡ് വീണ്ടും വെട്ടി പൊളിക്കേണ്ടിവരുമെന്നതു കൊണ്ടാണ് പണി വൈകുന്നതെന്നാണ് പൊതുമരാമത്ത് അധികൃതർ പറഞ്ഞിരുന്നത്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം നടന്നെങ്കിലും പൈപ്പിടൽ കഴിയാതെ റോഡ് ടാറിടാൻ കഴിയില്ലെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു.
റോഡ് നിറയെ കുഴികളായപ്പോൾ നാട്ടുകാരുടെ പരാതി ശക്തമാവുകയും റോഡിലെ കുഴികൾ താൽകാലികമായി അടയ്ക്കുകയും ചെയ്തെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഇത് തകർന്നു.
മൂന്നാംകല്ല് പാലം, വട്ടേക്കാട്, അടിതിരുത്തി, സബ്ജിപ്പടി, അഞ്ചങ്ങാടി സെന്റർ തുടങ്ങിയ ഭാഗങ്ങളിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
ദേശീയപാതയിൽ ഏതെങ്കിലും കാരണത്താൽ ഗതാഗതം തടസ്സപ്പെട്ടാൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് ഈ റോഡ് വഴിയാണ്.
എത്രയും വേഗം പൈപ്പിടൽ കഴിഞ്ഞു റോഡ് ടാർ ചെയ്തു കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.