കുറ്റിപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടു എന്ന പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി പരാതി. തന്നെ വാട്സ്ആപ് ഗ്രൂപ്പുകളിലും നേരിട്ടും അപമാനിച്ചയാൾക്കെതിരെ പരാതി നൽകാൻ എത്തിയപ്പോഴും പിന്നീട് മൊഴിയെടുക്കുന്ന സമയത്തും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫിസർ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി രംഗത്തെത്തിയത്.
മക്കളുമൊത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തന്നെയും പ്രദേശത്തുള്ള ടാക്സി ഡ്രൈവറെയും ചേർത്തു പ്രദേശത്തുള്ളയാൾ അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഗൾഫിലുള്ള ഭർത്താവിെൻറയും മക്കളുടെയും നിർദേശപ്രകാരം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റിപ്പുറം സി.ഐ തനിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫിസർ പരാതിയിൽ തെളിവുകളില്ലെന്നും കോടതി തള്ളും എന്നുമുള്ള വാദം ഉന്നയിച്ച് തന്നെ മാനസികമായി തളർത്തുകയും കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
തന്നെപ്പറ്റി മഹല്ല് വാട്സ്ആപ് ഗ്രൂപ്പുകളിൽ അപവാദം പ്രചരിപ്പിച്ച പ്രതിയുടെ മൊബൈൽ നമ്പർ അടക്കം നൽകിയിട്ടും ഇയാൾക്കെതിരെ തെളിവില്ല എന്നാണ് ഈ പോലീസുകാരൻ പറഞ്ഞത്. പോലീസുകാരന്റെ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും വനിത കമീഷനും പരാതി നൽകുമെന്ന് യുവതി പറഞ്ഞു. അതേസമയം കേസിൽ പ്രതിയായ പി.കെ. മുഹമ്മദലി, ഇ. അലി എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി എസ്.ഐ വാസുണ്ണി പറഞ്ഞു.